ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള ആകാശപാത നിയന്ത്രണങ്ങളും വിമാന ഇന്ധനവിലയിലുണ്ടായ വൻ വർധനയും കണക്കിലെടുത്ത് ജൂലൈ മാസം വരെ രാജ്യാന്തര സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. പല വിദേശ റൂട്ടുകളും നിലവിൽ നഷ്ടത്തിലാണെന്ന് എയർ ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ കാംബെൽ വിൽസൻ ജീവനക്കാർക്ക് നൽകിയ സന്ദേശത്തിൽ അറിയിച്ചു.
ഏപ്രിൽ, മേയ് മാസങ്ങളിൽ ഇതിനോടകം സർവീസുകൾ കുറച്ചിട്ടുണ്ട്. ഇന്ധനവിലയിലെ കുതിച്ചുചാട്ടവും ആകാശപാതകൾ അടച്ചതിനെത്തുടർന്ന് ദീർഘദൂര പാതകൾ തിരഞ്ഞെടുക്കേണ്ടി വന്നതും വിമാന സർവീസുകൾ ലാഭകരമല്ലാതാക്കി. പശ്ചിമേഷ്യൻ സംഘർഷം കാരണം പല വിദേശ രാജ്യങ്ങളിലേക്കും ചുറ്റിക്കറങ്ങി പോകേണ്ടി വരുന്നത് ഇന്ധന ഉപഭോഗം വൻതോതിൽ വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്.
ജൂൺ, ജൂലൈ മാസങ്ങളിൽ വിമാന സമയക്രമത്തിൽ കൂടുതൽ മാറ്റങ്ങൾ വരുത്തുകയല്ലാതെ മറ്റ് വഴികളില്ലെന്ന് ഈ വർഷം അവസാനം സ്ഥാനമൊഴിയാൻ ഇരിക്കുന്ന കാംബെൽ വിൽസൻ പറഞ്ഞു. യാത്രക്കാർക്കും ജീവനക്കാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ ഖേദിക്കുന്നു. പശ്ചിമേഷ്യയിലെ സാഹചര്യം ഉടൻ ശാന്തമാകുമെന്നും ഹോർമുസ് കടലിടുക്ക് തുറക്കുമെന്നും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2026 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യ ഗ്രൂപ്പിന് ഏകദേശം 22,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കപ്പെടുന്നത്.

