അടൂരിലെ കോൺഗ്രസ് പൊതുയോഗ വേദിയിൽ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കെ സി വേണുഗോപാൽ,രമേശ് ചെന്നിത്തല, അടൂർ പ്രകാശ് അടൂർ,ചെങ്ങന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥികളും വേദിയിൽ സന്നിഹിതരായിരുന്നു. മരിച്ച കോൺഗ്രസ്സ് നേതാവ് എം ജി കണ്ണന്റെ ഭാര്യയെയും മക്കളെയും രാഹുൽ ഗാന്ധി ചേർത്ത് പിടിച്ചു.
കൊടും ചൂടിലും എന്നെ കാണാൻ വന്ന പ്രവർത്തകരോട് അദ്ദേഹം നന്ദി അറിയിച്ചു. ബിജെപി പിന്തുണയോടെ പ്രവർത്തിക്കുന്ന ഇടതു മുന്നണിയോടാണ് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പോരാട്ടമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഒരു ഭാഗത്തു യുഡിഎഫും മറു ഭാഗത്തു LDF ഉം ബിജെപിയും. കേരളത്തിലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ അദൃശ്യകരമുണ്ട്. ബിജെപി കേരളത്തിൽ യു ഡി എഫ് വരാൻ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
കാരണം അവരെ വെല്ലു വിളിക്കുന്നത് കോൺഗ്രസാണ്. ദേശീയ തലത്തിൽ LDF ന് ബിജെപിയെ വെല്ലുവിളിക്കാൻ കഴിയില്ലെന്ന് അവർക്കറിയാം. എന്താണ് തെളിവെന്നു നിങ്ങൾ ചോദിച്ചേക്കാം. അടിസ്ഥാനപരമായ തെളിവ് ബിജെപിയെ വെല്ലുവിളിക്കുന്നവരെ അവർ ആക്രമിക്കാറുണ്ട്. എനിക്കെതിരെ 36 കേസുകൾ ഉണ്ട്. മണിക്കൂറുകൾ ചോദ്യം ചെയ്തു
എന്നാൽ കേരള മുഖ്യമന്ത്രിക്കെതിരെ ബിജെപി ഒന്നും ചെയ്യുന്നില്ല. ഒരു ആക്രമണവുമില്ല. മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഒരു ഭീഷണിയും ബിജെപി ഉയർത്തുന്നില്ല. പ്രധാനമന്ത്രി എവിടെ പോയാലും മതങ്ങളെ കുറിച്ചും ക്ഷേത്രങ്ങളെ കുറിച്ചുമാണ് സംസാരിക്കുന്നത്. പക്ഷെ കേരളത്തിൽ വരുമ്പോൾ ശബരിമലയെ കുറിച്ച് പ്രധാനമന്ത്രി മറക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഇടതു നേതാക്കൾ ശബരിമല അയ്യന്റെ സ്വത്തു കവർന്നത് മോദി മറക്കുന്നു. സ്വർണ്ണം കൊള്ളയടിച്ചു ചെമ്പാക്കിയത് മോദി അറിഞ്ഞ ഭാവം കാണിക്കുന്നില്ല. സിപിഐഎമ്മിനെ രക്ഷിക്കാൻ ശബരിമല സ്വർണ്ണക്കൊള്ള മോദി മറക്കുന്നു. പ്രധാനമന്ത്രി ചിന്തിക്കുന്നത് ക്ഷേത്രം പറഞ്ഞു വോട്ട് ലഭിക്കുമോ എന്നത് മാത്രമാണ്.
യു ഡി എഫ് അധികാരത്തിൽ വന്നാൽ ശബരിമല കൊള്ളയിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും ശിക്ഷിക്കും. കേരളത്തിലെ LDF ഇടതു മുന്നണിയായി പ്രവർത്തിക്കുന്നില്ല. ബിജെപിയെ പോലെയാണ് LDF പെരുമാറുന്നത്. അവരുടെ നയങ്ങൾ ബിജെപിയെ പോലെയാണ്. ഇടതു സർക്കാരിന് ഇടതു നയങ്ങൾ ഉണ്ടെന്നു LDF പ്രവർത്തകർ പോലും പറയില്ലെന്നും അദ്ദേഹം ആരോപിച്ചു.
LDF – ബിജെപി ബന്ധത്തിന് ഇനിയും തെളിവുകൾ ഉണ്ട്. റബർ കർഷകരെ കോണ്ഗ്രസ് ചേർത്ത് പിടിച്ചു. എന്നാൽ ഇടതു സർക്കാർ റബർ കർഷകരുടെ നഷ്ടപരിഹാരം പോലും നിഷേധിച്ചു. ഇടതു സർക്കാർ റബർ കർഷകരെ സംരക്ഷിക്കുന്നില്ല. നരേന്ദ്ര മോദി കോർപ്പറേറ്റുകളെ സഹായിക്കുന്നത് പോലെ ഇവിടുത്തെ ഇടതു സർക്കാരും കോർപ്പറേറ്റുകൾക്ക് വേണ്ടി പ്രവർത്തിക്കുന്നു.

