ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീക്ക് തിരിച്ചടി. മുൻകൂർ ജാമ്യ ഹർജി പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയും തള്ളി. ദ്വാരകപാലക ശിൽപ്പപാളികൾ കൊടുത്തുവിടാനുള്ള ദേവസ്വം ബോർഡ് മിനുട്സിൽ എസ് ജയശ്രീ തിരുത്ത് വരുത്തിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. കേസിലെ നാലാം പ്രതി ആണ് ജയശ്രീ.
പാളികൾ കൊടുത്തു വിടാനുള്ള ദേവസ്വം ബോർഡ് മിനിറ്റിൽ ആണ് ജയശ്രീ തിരുത്തുവരുത്തിയത്. ചെമ്പു പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിടണം എന്നായിരുന്നു ജയശ്രീ മിനുട്സിൽ എഴുതിയത്. ജാമ്യ ഹർജി തള്ളിയതോടെ ജയശ്രീയെ ഉടൻ അറസ്റ്റ് ചെയ്തേക്കും. അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ.പത്മകുമാറിന് ഇനി നിർണായകമാണ്. ശബരിമലയിലെ സ്വർണ്ണംപൂശിയ കട്ടിള പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡ് അംഗങ്ങളുടെ അറിവോടെയാണെന്നാണ് SIT കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് ആണ് പത്മകുമാറിന് കുരുക്കായത്.
അന്നത്തെ ദേവസ്വം ബോർഡ് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പങ്കു വ്യക്തമാക്കുന്നതാണ് എൻ വാസു എസ്ഐടിക്ക് നൽകിയ മൊഴി. സ്വർണക്കൊള്ളയിൽ പത്മകുമാറിന്റെ ഇടപെടലിനെകുറിച്ച് കൃത്യമായ തെളിവ് ലഭിച്ചാൽ അന്വേഷണസംഘം അറസ്റ്റിലേക്ക് കടക്കും. അന്നത്തെ ബോർഡ് അംഗങ്ങളായിരുന്ന കെപി ശങ്കരദാസ്, എൻ വിജയകുമാർ എന്നിവരെയും ഉടൻ ചോദ്യം ചെയ്യും. കേസിൽ എട്ടാം പ്രതിയാണ് 2019 ലെ ബോർഡ്.
എൻ വാസു ദേവസ്വം കമ്മീഷണർ ആയിരിക്കെ ഓഫീസിൽ ഉണ്ടായിരുന്ന ക്ലർക്ക് ഡെപ്യൂട്ടി കമ്മീഷണർ അസിസ്റ്റന്റ് കമ്മീഷണർ എന്നിവരെയും പ്രതിചേർത്തേക്കും. രണ്ടു കേസുകളിലെയും പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി യുടെയും മുരാരി ബാബുവിന്റെയും റിമാൻഡ് ഇന്ന് അവസാനിക്കും. കട്ടിളപാളി കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എൻ വാസുവിനായി ഉടൻ കസ്റ്റഡി അപേക്ഷ നൽകും.

