മുക്കം :വയനാട് എംപിയും കോണ്‍ഗ്രസ് ദേശീയ നേതാവുമായ പ്രിയങ്കാ ഗാന്ധിയുടെ വാഹനവ്യൂഹത്തില്‍ ബുധനാഴ്ച വൈകിട്ട് സുരക്ഷാവീഴ്ച സംഭവിച്ചു.
വാഹനവ്യൂഹം വഴിതെറ്റിയതിനെത്തുടർന്ന് എംപി സഞ്ചരിച്ച വാഹനം അഗസ്ത്യൻമുഴി അങ്ങാടിയില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങുകയായിരുന്നു.
മലപ്പുറം ജില്ലയിലെ പരിപാടികള്‍ പൂർത്തിയാക്കി കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനായിരുന്നു പ്രിയങ്കാഗാന്ധിയുടെ യാത്ര. മുക്കം ഭാഗത്തുനിന്ന് അഗസ്ത്യൻമുഴി വഴിയുള്ള തിരുവമ്പാടി പാതയിലാണ് വാഹനം സഞ്ചരിച്ചിരുന്നത്.
എന്നാല്‍, അകമ്പടി വാഹനങ്ങള്‍ തെറ്റായ ദിശയില്‍ താമരശ്ശേരി റോഡിലേക്കു തിരിഞ്ഞതോടെ മുഴുവൻ വാഹനവ്യൂഹവും ആശയക്കുഴപ്പത്തിലായി.സുരക്ഷാസേനാംഗങ്ങള്‍ വിവരം അറിയിച്ചപ്പോഴേക്കും മുന്നിലുള്ള വാഹനങ്ങള്‍ നൂറുമീറ്ററോളം മുന്നോട്ട് പോയിരുന്നു. പിന്നീട് വാഹനങ്ങള്‍ പിന്നോട്ടെടുത്ത് ശരിയായ പാതയില്‍ യാത്ര തുടർന്നു. ഈ സമയത്ത് പ്രിയങ്കാഗാന്ധിയുടെ വാഹനം കുറച്ച് നേരം അഗസ്ത്യൻമുഴി അങ്ങാടിയില്‍ കുടുങ്ങിയതോടെ ഗതാഗതക്കുരുക്ക് ശക്തമായി.
സുരക്ഷാ ഏജൻസികള്‍ ചൊവ്വാഴ്ച തന്നെ യാത്രാമാർഗത്തിലെ ട്രയല്‍ റണ്‍ നടത്തുകയും ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിച്ചതായി അറിയിച്ചിരുന്നെങ്കിലും പാതാ-നിയന്ത്രണത്തിലെ പിഴവുകള്‍ കാരണം സംഭവമുണ്ടായതായി സൂചന ലഭിച്ചു. സംഭവം പരിഗണിച്ച് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് ആവശ്യപ്പെട്ടതായി അറിയുന്നു. സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിന് സ്പെഷ്യല്‍ ബ്രാഞ്ച് ചുമതലപ്പെടുത്തിയിട്ടുണ്ട്.

