
അർദ്ധരാത്രി പടനിലം കുമ്മങ്കോട് വളവിൽ മാലിനും തള്ളി രക്ഷപ്പെടാൻ ശ്രമിക്കവെ നാല് പേര് പൊലീസ് പിടിയിലായി. കോഴിക്കോട് വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനിയിലെ സുബീഷ്,വിനോദ് കുമാർ,അർഷാദ്,രാജു എന്നിവരെയാണ് പോലീസ് സംഘം പിടികൂടിയത്.

അർദ്ധരാത്രി ഒന്നര മണിയോടെ പടനിലം കുമ്മംക്കോട് ഭാഗത്ത് മാലിന്യം തള്ളുന്നതായി നാട്ടുകാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം എത്തുകയായിരുന്നു. കുന്ദമംഗലം സബ്ഇൻസ്പെക്ടർ ഉമ്മർ, സിപിഒ മുഹമ്മദ്ഷമീർ,ഹോം ഗാർഡ് ചന്ദ്രൻ എന്നിവർ സംഭവസ്ഥലത്തേക്ക് പോകുന്ന സമയത്ത് ഒരു ടാങ്കർ ലോറി ശ്രദ്ധയിൽപ്പെട്ടത്, സംശയം തോന്നിയ വാഹനം കൈകാട്ടിയെങ്കിലും നിർത്താതെ പോവുകയായിരുന്നു.പിന്തുടർന്ന് വാഹനം പിടി കൂടാൻ ശ്രമിച്ചെങ്കിലും അതി വേഗതയിൽ മടവൂർ നരിക്കുനി ഭാഗത്തേക്ക് കുതിക്കുകയായിരുന്നു. ലോറി പിടികൂടാൻ ശ്രമിക്കുന്നതിനിടെ പല തവണ പൊലീസ് വാഹനത്തിൽ ഇടിക്കാൻ ശ്രമിച്ചു.അതിനിടെ, വാഹനത്തെ മറികടന്ന് പിടിക്കാൻ ശ്രമിക്കുന്നതിനിടെ ലോറിക്ക് എസ്കോർട്ട് ആയി വന്ന ആൾട്ടോ കാർ പോലീസ് വണ്ടിക്ക് മാർഗതടസ്സമായി ടാങ്കർ വാഹനത്തെ രക്ഷപ്പെടാൻ അവസരം ഒരുക്കുന്നതായി പോലീസ് സംഘത്തിന് മനസ്സിലായി. ഇതിനിടയിൽ, കാറും പോലീസ് വാഹനത്തെ ഇടിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് പേരെ ബലപ്രയോഗത്തിലൂടെ പോലീസ് കീഴടക്കുകയായിരുന്നു.
ഇതിനിടെ, കടന്ന് കളഞ്ഞ ലോറിയെ കുറിച്ച് പോലീസ് ജില്ലയിൽ ഉടനീളം മെസ്സേജുകൾ പാസ് ചെയ്തതിന്റെ അടിസ്ഥാനത്തിൽ പൂളാടിക്കുന്ന് ഭാഗത്ത് വെച്ച് വാഹനം പിടികൂടുകയായിരുന്നു. വാഹനത്തിൽ നിന്ന് രണ്ട് പേരെ പിടികൂടി. വാഹനത്തിൽ നിന്ന് പിടികൂടിയ രാജു എന്ന ആൾ ഇതിന് മുൻപേയും ഇതേ പോലെ മാലിന്യം തള്ളിയ കേസിൽ പ്രതിയാണ്.
കുന്ദമംഗലം ഭാഗത്ത് മാലിന്യം തള്ളുന്നത് കഴിഞ്ഞ കുറച്ച്നാളുകളായി പതിവാണ്. പോലീസിന്റെ ശ്രദ്ധയിലും അതേപോലെ നാട്ടുകാരുടെ പ്രതിഷേധത്തിനും ഒടുവിൽ ചെറിയ ശമനം ഉണ്ടായിരുന്നു. എന്നാൽ വീണ്ടും അത് തുടരുന്ന കാഴ്ചയാണ് കാണുന്നത്. എസ് എച് ഒ കിരണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

