ഇടുക്കി ഉപ്പുതറ പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്. അനർഹരായ 150 പേർ വീടുകൾ തട്ടിയെടുത്തതായി കണ്ടെത്തി. രാഷ്ട്രീയ സ്വാധീനവും ഉദ്യോഗസ്ഥ ബന്ധവും മുതലെടുത്താണ് തട്ടിപ്പെന്ന് വിജിലൻസ് കണ്ടെത്തൽ. 27 പേർ സർക്കാരിൽ നിന്ന് തട്ടിയെടുത്തത് 1.14 കോടി രൂപയെന്ന് പ്രാഥമിക കണക്ക്.സിപിഐഎം പ്രതിനിധിയും കോൺഗ്രസ് നേതാവും തട്ടിപ്പ് നടത്തിയതായി വിജിലൻസ് കണ്ടെത്തി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡൻറും ഉൾപ്പെടെ 27 പേർക്കെതിരെയാണ് ആദ്യ ഘട്ടത്തിൽ നടപടി സ്വീകരിക്കുക. കഴിഞ്ഞ എൽഡിഎഫ് ഭരണ സമിതിയുടെ കാലത്താണ് സർക്കാർ പണം തട്ടിയെടുത്തത്.പഴയ വീട് പെയിൻ്റടിച്ച് പണം തട്ടിയവരും വാടകക്ക് കൊടുത്തവരും ഇക്കൂട്ടത്തിലുണ്ട്. ഉദ്യോഗസ്ഥരുടെയും വാർഡ് മെമ്പറുടെയും അറിവോടെയാണിതെല്ലാം നടന്നതെന്നാണ് വിജിലൻസ് കണ്ടെത്തൽ. 2022 ലെ പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പ് നടത്തിയ 27 പേരെ കണ്ടെത്തിയിരുന്നു. സർക്കാരിന് നഷ്ടമായ ഒരു കോടി പതിനാല് ലക്ഷം രൂപ പലിശ സഹിതം തിരിച്ചടപ്പിക്കണമെന്ന് വിജിലൻസ് അന്ന് നിർദ്ദേശം നൽകിയെങ്കിലും രാഷ്ട്രീയ സമ്മർദ്ദം മൂലം നോട്ടീസയക്കുക മാത്രമാണ് ചെയ്തതത്.
കഴിഞ്ഞ ദിവസം പരിശോധനയ്ക്കെത്തിയ വിജിലൻസ് ഇതുവരെയുള്ള നടപടി സംബന്ധിച്ച് വിശദീകരണം തേടിയപ്പോഴാണ് പഞ്ചായത്ത് വീണ്ടും ഉണർന്നത്. വാസയോഗ്യമായ വീട് വയ്ക്കാൻ സ്വന്തമായി പണമില്ലാത്ത നൂറുകണക്കിന് പാവങ്ങൾ പുറത്ത് നിൽക്കുമ്പോഴാണ് അനർഹരായവർ പട്ടികയിൽ കടന്ന് കൂടിയത്.
അനർഹരായ 150 പേർ വീടുകൾ തട്ടിയെടുത്തു; ഇടുക്കി ഉപ്പുതറ പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി വിജിലൻസ് റിപ്പോർട്ട്

