
ഡൽഹിയിൽ പുലര്‍ച്ചെയുണ്ടായ ഭൂചലനത്തിന്റെ നടുക്കത്തിലാണ് നഗരവാസികള്‍.
ഭൂചലനത്തിൽ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. സുരക്ഷാ മുൻകരുതൽ സ്വീകരിക്കാനും പ്രധാനമന്ത്രി നിര്‍ദേശം നൽകി. തുടര്‍ചലനങ്ങള്‍ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കരുതലോടെയിരിക്കണമെന്നും അധികൃതര്‍ കാര്യങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നും മോദി എക്സിൽ കുറിച്ചു. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ദില്ലി വിമാനത്താവളത്തിന് സമീപമുള്ള ധൗല കുവയിലാണെന്ന് വിദഗ്ധര്‍ അറിയിച്ചു. ഇവിടെയുള്ള ദുര്‍ഗഭായി ദേശ്മുഖ് കോളേജിന് അഞ്ചു കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നും നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നുമാണ് വിദഗ്ധര്‍ അറിയിക്കുന്നത്.ദില്ലിയിൽ ഇന്ന് നടന്ന ഭൂചലനത്തിന്റെ നടുക്കത്തിലാണ് നഗരവാസികള്‍. പുലർച്ചെ 5.36 നാണ് റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായത്. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായതായാണ് പ്രദേശവാസികൾ പറയുന്നത്. ദില്ലിയിൽ പ്രഭവ കേന്ദ്രമായി തുടങ്ങിയ ഭൂചലനം ഉത്തരേന്ത്യയിലുടനീളം വ്യാപിക്കുകയായിരുന്നുവെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. അതേ സമയം 5 കിലോമീറ്റർ മാത്രമായിരുന്നു ഭൂചലനത്തിന്റെ ആഴം. ഭൂചലനത്തെ തുടര്‍ന്ന് ദില്ലി, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ ബഹുനില കെട്ടിടങ്ങളിലെ താമസക്കാർ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി. ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

