കൊച്ചിയിലെ ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ച കേസിൽ അമ്മയുടെയും പങ്കാളിയുടെയും അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം രാവിലെയാണ് പിഞ്ചുകുഞ്ഞിനെ മരിച്ച നിലയിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെയും പങ്കാളിയെയും എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകൾ കണ്ട ഡോക്ടരാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമെന്ന വിവരം പുറത്തറിയുന്നതും. ഇന്ന് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരുടെ വിശദമായ മൊഴിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് എളമക്കര പൊലീസ് പറഞ്ഞു.കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചതെന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിൽ കുഞ്ഞിന്റെ അമ്മയുടെ പങ്ക് പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. ആലപ്പുഴ സ്വദേശിയായ യുവതിയും കണ്ണൂർ സ്വദേശിയായ യുവാവും നിയമപരമായി വിവാഹിതരല്ല. കറുകപ്പിള്ളിയിലെ ലോഡ്ജിലായിരുന്നു കഴിഞ്ഞ കുറച്ച് നാളായി ഇവരുടെ താമസം.
കൊച്ചിയിലെ ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ച കേസ്: അമ്മയുടെയും പങ്കാളിയുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

