ഉത്തരാഖണ്ഡിലെ സിൽക്യാരയിൽ നിർമാണത്തിലായിരുന്ന തുരങ്കം ഇടിഞ്ഞ് വീണ് ഉള്ളിൽ കുടുങ്ങിയ തൊഴിലാളികളെ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം 8-ാം ദിവസത്തിലേക്ക്. എല്ലാവരേയും സുരക്ഷിതരായി പുറത്തെത്തിക്കാന് ഇനിയും നാലോ അഞ്ചോ ദിവസം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. തുരങ്കത്തിന് സമാന്തരമായി ഉരുക്കുകുഴൽ കയറ്റി തൊഴിലാളികളെ പുറത്തെത്തിക്കാൻ ശ്രമിക്കുന്നതിനൊപ്പം മുകൾ ഭാഗത്തുനിന്ന് കുത്തനെ തുളച്ച് രക്ഷാപാതയൊരുക്കാനും ശ്രമം നടക്കുന്നുണ്ട്. 1000 മീറ്റർവരുന്ന ഈ ബദൽപാത ഞായറാഴ്ച ഉച്ചയോടെ ഒരുക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്കരികിലേക്ക് എത്താൻ വേണ്ടി ശ്രമിക്കുകയാണെന്നും കഴിയുന്നതും വേഗത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഉന്നതവൃത്തങ്ങളുടെ സംഘത്തിലെ ഉദ്യോഗസ്ഥൻ ഭാസ്കർ ഖുൽബെ പറഞ്ഞു. രക്ഷാപ്രവർത്തനം ഫലം കാണാൻ നാലോ അഞ്ചോ ദിവസത്തെ പ്രയത്നം വേണ്ടിവരുമെന്നും സാധ്യമായാൽ അതിന് മുമ്പ് തന്നെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തുരക്കുന്ന ഡ്രില്ലിങ് മെഷീൻ തകരാറിലായതിനെത്തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിവച്ചിരുന്നു. ശനിയാഴ്ച രാവിലെ പുനരാരംഭിച്ചെങ്കിലും മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് വീണ്ടും നിർത്തിവച്ചിരുന്നു.
മധ്യപ്രദേശിലെ ഇന്ദോറിൽനിന്ന് 22 ടൺ വരുന്ന പുതിയ ഡ്രില്ലിങ് മെഷീൻ വ്യോമസേനയുടെ സി-17 വിമാനത്തിൽ എത്തിച്ചു. ഉഗ്രശബ്ദമുണ്ടായതോടെ വീണ്ടും മണ്ണിടിയുന്നുവെന്ന ആശങ്കയെത്തുടർന്നാണ് രക്ഷാപ്രവർത്തനം നിർത്തിയത്. തുരങ്കത്തിനുള്ളിൽ 60 മീറ്ററോളം പരന്നുകിടക്കുന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ 25 മീറ്ററോളം ഇതിനകം തുരന്നിട്ടുണ്ട്. അഞ്ചാമത്തെ ഉരുക്കുകുഴൽ സ്ഥാപിക്കുന്നതിനിടെയാണ് ഉഗ്രശബ്ദം കേട്ടത്. അതിപരിസ്ഥിതിലോല പ്രദേശമായതിനാൽ മണ്ണിടിച്ചിൽഭീഷണി നിലനിൽക്കുകയാണ്.
തൊഴിലാളികളെ ഏഴാംദിവസവും രക്ഷിക്കാൻ കഴിയാത്തതിൽ സഹപ്രവർത്തകരും കുടുംബാംഗങ്ങളും കടുത്ത നിരാശ പ്രകടിപ്പിച്ചു. കുടുങ്ങിയ പലർക്കും കടുത്ത ആരോഗ്യപ്രശ്നമുള്ളതായാണ് വിവരം. വെള്ളവും ലഘുഭക്ഷണവുംകൊണ്ട് എത്രനാൾ കഴിയാനാവും? അവർ അധികൃതരെ പ്രതിഷേധവുമറിയിച്ചു. നിലവിലെ പ്രതിസന്ധിയുടെ ഉത്തരവാദിത്വം തുരങ്കത്തിന്റെ നിർമാണച്ചുമതലയുള്ള നവയുഗ എൻജിനിയറിങ് കമ്പനിക്കും അതിന്റെ ജനറൽ മാനേജർക്കുമാണെന്ന് തൊഴിലാളികൾ കുറ്റപ്പെടുത്തി. അവശിഷ്ടങ്ങൾക്കിടയിലൂടെ സ്ഥാപിച്ച ചെറുകുഴലിലൂടെ തുരങ്കത്തിൽ കുടുങ്ങിയെ തൊഴിലാളികളുമായി ആശയവിനിമയം നടത്താൻ കുടുംബാംഗങ്ങൾക്ക് അവസരം ലഭിക്കുന്നുണ്ട്. ഇരുന്നൂറോളം പേരാണ് രാപകൽഭേദമെന്യേ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. നവംബർ 12-നാണ് തുരങ്കത്തിന്റെ ഒരു ഭാഗം ഇടിഞ്ഞ് തൊഴിലാളികൾ ഉള്ളിൽപ്പെട്ടത്.

