ആതിഥ്യത്തിനായുള്ള പോരിൽ നിന്ന് ഓസ്ട്രേലിയ പിൻമാറിയതോടെ 2034 ഫിഫ ലോകകപ്പിന്റെ ആതിഥേയരാവാനുളള അവസരം സൗദി അറേബ്യക്ക്. ആതിഥേയത്വം വഹിക്കാനുള്ള ബിഡ് സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു. ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരത്തെ പറ്റി കാര്യമായി പഠനം നടത്തിയെന്നും എല്ലാ ഘടകങ്ങളും പരിഗണിച്ച് 2034 ലെ മത്സരത്തിന് ആതിഥേയത്വം വഹിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ എത്തിയതായും ഓസ്ട്രേലിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു.
2034 ലോകകപ്പ് ഫുട്ബോളിന് വേദിയാകാൻ ഓസ്ട്രേലിയ, ഇന്തൊനീഷ്യ, സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങൾ സംയുക്തമായി പദ്ധതിയിടുന്നു എന്ന് വാർത്തകളുണ്ടായിരുന്നു. മുന്നിൽ നിൽക്കുന്നത് ഓസ്ട്രേലിയയും ഇന്തോനേഷ്യയുമാണ് എന്നായിരുന്നു വാർത്ത. ഇന്തോനേഷ്യയും ഓസ്ട്രേലിയയും പിന്മാറി സൗദിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് 2034ൽ ഫിഫ ഫുട്ബോൾ ലോകകപ്പിന് വേദിയാകാനുള്ള അവസരം സൗദിയ്ക്ക് ലഭിക്കുന്നത്.
2034 ലോകകപ്പ് സൗദിയിൽ നടക്കുമെന്ന് ആഗോള ഫുട്ബാൾ സംഘടനയായ ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു നടപടികൾ പൂർത്തിയാക്കുന്ന മുറയ്ക്ക് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് ഫിഫ ചൊവ്വാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
2034 ഫുട്ബോൾ ലോകകപ്പിന് സൗദി വേദിയാകും;അവസരം തെളിഞ്ഞത് ഓസ്ട്രേലിയ പിൻമാറിയതോടെ

