കണ്ണൂർ: കണ്ണൂർ ആറളം വന്യജീവി സങ്കേതത്തിനുള്ളിൽ വനംവകുപ്പ് വാച്ചർമാർക്ക് നേരെ മാവോവാദികൾ വെടിയുതിർത്തു. ആർക്കും വെടിയേറ്റിട്ടില്ല. രക്ഷപ്പെട്ട് ഓടുന്നതിനിടെ വീണ് വാച്ചർമാർക്ക് പരിക്കേറ്റു. ഉച്ചയോടെയായിരുന്നു സംഭവം. വാച്ചർമാർ വനത്തിനുള്ളിലൂടെ പോകുമ്പോഴാണ് മാവോവാദികളുടെ ആക്രമണം ഉണ്ടാകുന്നത്. യാതൊരു പ്രകോപനവുമില്ലാതെ വെടി വെയ്ക്കുകയായിരുന്നു എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ കുറച്ചുനാളായി മാവോവാദി സാന്നിധ്യം പ്രദേശത്ത് കൂടിവരുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്.മാവോവാദികളുടെ പക്കൽ ആയുധങ്ങളുണ്ടെന്നുള്ള വിവരവും നേരത്തെ ലഭിച്ചിരുന്നു. തണ്ടർ ബോൾട്ട് ഹെലികോപ്റ്ററുൾപ്പടെ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും മാവോവാദികളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. കബനി ദളത്തിലുള്ള സി.പി. മൊയ്തീൻ അടക്കമുള്ളവരാണ് സംഘത്തിലുള്ളതെന്നാണ് വിവരം.
കണ്ണൂരിൽ മാവോവാദി ആക്രമണം : വെടിയുതിർത്തത് വനംവകുപ്പ് വാച്ചർമാർക്ക് നേരെ

