ഇടുക്കി കമ്പംമെട്ടിൽ വഴിയരികിൽ നിന്ന ചന്ദന മരം മോഷ്ടാക്കൾ അപഹരിച്ചു. കരുണാപുരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ നിന്ന ചന്ദന മരമാണ് മോഷ്ടിച്ചത്. പുളിയന്മല ഫോറസ്റ്റ് സെക്ഷൻ ഓഫീസ് അധികൃതർ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് മോഷണം നടന്നതെന്ന് വനം വകുപ്പ് അധികൃതര് വ്യക്തമാക്കി. 28 സെൻറീമീറ്റർ വ്യാസമുള്ള ചന്ദന മരമാണ് മുറിച്ച് മാറ്റിയത്. ചന്ദന മരം അടുത്തുള്ള മരത്തിൽ കെട്ടി നിർത്തിയ ശേഷം ചുവട് വെട്ടി മാറ്റുകയായിരുന്നു. തുടർന്ന് കാതലുള്ള ഭാഗം മുറിച്ച് കടത്തി. ബാക്കി ഭാഗങ്ങൾ ഉപേക്ഷിച്ച നിലയിലാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പുളിയന്മല സെക്ഷൻ ഓഫീസിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഒരു ഇടവേളയ്ക്ക് ശേഷമാണ് മേഖലയിൽ ചന്ദന മോഷണം നടക്കുന്നത്. മറയൂർ, കാന്തല്ലൂർ മേഖലകൾ കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും അധികം ചന്ദന മരങ്ങൾ ഉള്ളത് പട്ടം കോളനി മേഖലയിലാണ്. സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തിലാണ് ഭൂരിഭാഗം ചന്ദന മരങ്ങളും നിൽക്കുന്നത്. ഇവ കഴിഞ്ഞ കാലങ്ങളിൽ വ്യാപകമായി മോഷ്ടിച്ചു കടത്തിയിരുന്നു.ഈ മാസം മലപ്പുറം ജില്ലയിൽ എടയൂരിൽ പള്ളിയുടെ അധീനതയിലുള്ള ഭൂമിയിൽ ചന്ദനം മുറിക്കാനെത്തിയ ആളെ നാട്ടുകാർ കാത്തിരിുന്നു പിടികൂടി പൊലീസിലേൽപ്പിച്ചിരുന്നു . പാലക്കാട് വല്ലപ്പുഴ സ്വദേശി ഇബ്രാഹിമാണ് അന്ന് പിടിയിലായത്. അർധരാത്രിയോടെ ബൈക്കിൽ സ്ഥലത്തെത്തിയ കള്ളൻ ചന്ദനം മുറിച്ച് ചാക്കിലാക്കി മടങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത ശേഷം വളാഞ്ചേരി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
ചന്ദനമരം മോഷ്ടിക്കപ്പെട്ടു; സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ മരമാണ് മുറിച്ചു മാറ്റിയത്

