സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. അറബിക്കടലിലെ ചക്രവാതച്ചുഴി 36 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറുമെന്ന അറിയിപ്പ് നിലവിലിരിക്കെ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെടുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ചയോടെ മധ്യ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്നാണ് അറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമർദമായി മാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇവയുടെ സ്വാധീന ഫലമായി വരും ദിവസങ്ങളിലും കേരളത്തിൽ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം 12 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. രാവിലെ നാല് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് ഉണ്ടായിരുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി ഇന്ന് കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, മാഹി, കർണാടക എന്നിവിടങ്ങളിലും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ ഇപ്പോൾ പുറപ്പെടുവിച്ചിട്ടില്ല. എങ്കിലും വടക്കേ ഇന്ത്യയിലും പശ്ചിമേന്ത്യയിലും ഇന്ന് മാത്രമാണ് മഴക്ക് സാധ്യത. വരും ദിവസങ്ങളിൽ മഴ ഉണ്ടാവില്ലെന്നും വരണ്ട കാലാവസ്ഥയായിരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.