ഇന്ത്യയിൽ സ്വവർഗവിവാഹത്തിന് നിയമസാധുതയില്ല. കേസിൽ 2 ന് എതിരെ 3 എതിർ വിധികൾ വന്നതോടെയാണ് നിയമസാധുത ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും അനുകൂലിച്ച് വിധി പ്രഖ്യാപിച്ചപ്പോൾ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവർ വിധിയോട് വിയോജിച്ചു. പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള അവകാശം വ്യക്തികൾക്ക് ഉണ്ടെന്നും കോടതി വിധി ന്യായത്തിൽ പറഞ്ഞു. ഒരു വ്യക്തിയുടെ ലിംഗവും ലൈംഗീകതയും ഒന്നായിരിക്കണമെന്നില്ലെന്നും വിധി പ്രഖ്യാപനത്തിൽ ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു
സ്പെഷ്യൽ മാരേജ് നിയമത്തിലെ നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും തുല്യതയില്ലാത്ത കാലത്തേക്ക് രാജ്യത്തെ കൊണ്ടുപോകാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്പെഷ്യൽ മാരേജ് ആക്ടിൽ മാറ്റം വേണോയെന്ന് പാർലമെന്റിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. പാർലമെന്റിന്റെ അധികാര പരിധിയിലേക്ക് കടന്നുകയറാതിരിക്കാൻ കോടതി ശ്രദ്ധിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
സ്വവർഗ പങ്കാളികൾക്കും കുട്ടികളെ ദത്തെടുക്കാൻ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. ദത്തെടുക്കൽ വ്യക്തിപരമായ കാര്യമാണ്. ദത്തെടുക്കപ്പെട്ട കുട്ടികളുടെ ഭാവിക്കാണ് പരിഗണനയെന്നും കോടതി പറഞ്ഞു. സ്ത്രീ – പുരുഷ ദമ്പതികൾക്ക് മാത്രമാണ് നല്ല മാതാപിതാക്കളാവാൻ സാധിക്കുകയുള്ളുവെന്ന് പറയനാവില്ലെന്നും അദ്ദേഹം പറഞ്ഞു.