5 സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാർഥികളെ തീരുമാനിക്കാനായി ബിജെപിയിലും കോൺഗ്രസിലും ചർച്ചകൾ അന്തിമ ഘട്ടത്തിൽ. മുഖ്യമന്ത്രി സ്ഥാനാർഥിയെ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കില്ലെന്നും, തെരഞ്ഞെടുപ്പിന് ശേഷം എംഎൽഎമാർ യോഗം ചേർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. കോൺഗ്രസിന്റ സ്ഥാനാർഥി പട്ടിക, ശനിയാഴ്ചയ്ക്കു ശേഷം മാത്രമേ പ്രഖ്യാപിക്കൂ എന്ന് നേതാക്കൾ അറിയിച്ചു. വനിതകൾക്ക് കൂടുതൽ അവസരം നൽകുന്നതാകും സ്ഥാനാർഥി പട്ടിക്കയെന്നും നേതൃത്വം വ്യക്തമാക്കി.
ബിജെപി ഇത്തവണ കനത്ത വെല്ലുവിളി നേരിടുന്ന മധ്യപ്രദേശിൽ പാർട്ടി ഇതിനകം 136 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ബാക്കിയുള്ള 94 സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനായി ചർച്ചകൾ പുരോഗമിക്കുകയാണ്. ജ്യോതി രാദിത്യ സന്ധ്യയുടെ വിശ്വസ്ഥരായ മഹേന്ദ്ര സിംഗ് സിസോദിയ, ഒപിഎസ് ഭദോരിയ, ബ്രിജേന്ദ്ര സിംഗ് യാദവ്, സുരേഷ് ധക്കാട്, എന്നിവരടക്കം, ജനവികാരം എതിരായ 30 ഓളം പേരെ മാറ്റിനിർത്തി യെക്കുമെന്ന് സൂചനയുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയെ മത്സരിപ്പിക്കുന്ന കാര്യവും നേതൃത്വം പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഞായറാഴ്ച വരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 5 സംസ്ഥാനങ്ങളിലായി 38 ഉന്നത ഉദ്യോഗസ്ഥരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥലം മാറ്റി. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് നടപടി എന്ന് കമ്മീഷൻ അറിയിച്ചു.

