ദില്ലി:രാജ്യം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചു.മിസോറാമില്‍ നവംബര്‍ ഏഴിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. ഛത്തീസ്ഗഢില്‍ രണ്ടുഘട്ടമായിട്ടാണ് നടക്കുക. ആദ്യഘട്ടം നവംബര്‍ ഏഴിനും രണ്ടാം ഘട്ടം നവംബര്‍ 17നും നടക്കും.ഛത്തീസ്ഗഢിലെ രണ്ടാംഘട്ടത്തിനൊപ്പമാകും മധ്യപ്രദേശിലെ വോട്ടെടുപ്പ്. രാജസ്ഥാനില്‍ ഒറ്റഘട്ടമായി നവംബര്‍ 23ന് നടക്കും. ഏറ്റവും ഒടുവില്‍ വോട്ടെടുപ്പ് നടക്കുന്നത് തെലങ്കാനയില്‍ ആണ്. നവംബര്‍ 30നാണ് വോട്ടെടുപ്പ്.ന്യൂഡല്‍ഹി ആകാശവാണിയുടെ രംഗ് ഭവന്‍ ഓഡിറ്റോറിയത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് തീയതികള്‍ പ്രഖ്യാപിച്ചത്.മധ്യപ്രദേശ് ബി.ജെ.പി.യും മിസോറം എന്‍.ഡി.എ. സഖ്യകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടുമാണ് ഭരിക്കുന്നത്. രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസാണ് ഭരണത്തില്‍. തെലങ്കാനയില്‍ കെ. ചന്ദ്രശേഖരറാവുവിന്റെ ബി.ആര്‍.എസ്. ആണ് ഭരിക്കുന്നത്.തെലങ്കാന, രാജസ്ഥാന്‍, ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 2024 ജനുവരിയിലാണ് നിയമസഭയുടെ കാലാവധി കഴിയുക. മിസോറാമില്‍ ഡിസംബര്‍ 17-ന് കാലാവധി പൂര്‍ത്തിയാകും. മിസോറാമില്‍ 40, തെലങ്കാനയില്‍ 119, രാജസ്ഥാനില്‍ 200, മധ്യപ്രദേശില്‍ 230, ഛത്തീസ്ഗഢില്‍ 90 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മിസോറാമില്‍ 8.52 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഛത്തീസ്ഗഢില്‍ 2.03 കോടി, മധ്യപ്രദേശില്‍ 5.6 കോടി, രാജസ്ഥാനില്‍ 5.25 കോടി, തെലങ്കാനയില്‍ 3.17 കോടി വോട്ടാര്‍മാരും അതാതു തിരഞ്ഞെടുപ്പ് തീയതികളിൽ ജനവിധിയെഴുതും.
രാജ്യം വീണ്ടും ഒരു തിരഞ്ഞെടുപ്പ് ചൂടിലേക്ക്; അഞ്ചു സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

