കോട്ടയം കുമാരനെല്ലൂരിൽ 13 പട്ടികളുടെ സംരക്ഷണയിൽ കഞ്ചാവ് കച്ചവടം നടത്തിയ കേന്ദ്രത്തിൽ പൊലിസ് റെയിഡ്. കുമാരനെല്ലൂർ സ്വദേശി റോബിനാണ് കേന്ദ്രം നടത്തിയത്. റെയിഡിനിടെ ഇയാൾ ഓടി രക്ഷപ്പെട്ടു. വിദേശ ബ്രീഡുകളടക്കം 13 നായകളെയാണ് കഞ്ചാവ് വിൽപ്പനയ്ക്ക് സുരക്ഷയൊരുക്കാൻ ഇയാൾ വളർത്തിയിരുന്നത്, നേരത്തെ പലതവണ എക്സൈസിന് ഈ സംഭവത്തെ കുറിച്ച് വിവരം ലഭിച്ചിരുന്നെങ്കിലും നായ്ക്കൾ ഉണ്ടായിരുന്നതിനാൽ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കാക്കി കണ്ടാൽ ആക്രമിക്കാനുളള ട്രെയിനിംങ് നൽകിയാണ് ഇയാൾ നായകളെ വളർത്തിയിരുന്നത്. പാറാമ്പുഴ സ്വദേശിയായ ഇയാൾ കുമാരനെല്ലൂരിൽ വീട് വാടക്ക് എടുത്താണ് നായ പരിശീലനം നടത്തിയിരുന്നത്. കഴിഞ്ഞ ഒന്നര വർഷമായിട്ട് ഡെൽറ്റ കെ9 എന്ന പേരിലാണ് നായ പരിശീലന സ്ഥാപനം നടത്തുന്നത്. രാത്രി പല സമയങ്ങളിലും കൊറിയറുകാർ ഉൾപ്പടെയുള്ളവർ വന്ന് പോകുന്നത് കണ്ടാണ് നാട്ടുകാർക്ക് സംശയം തോന്നിയത്. പട്ടികളുടെ ഡേ കെയർ ആയതിനാൽ പട്ടികളെ കൊണ്ടുവരാൻ വരുന്നവരാണ് ഇവിടെ വരുന്നതെന്നാണ് ആദ്യം നാട്ടുകാർ കരുതിയിരുന്നത്. എന്നാൽ അയൽവീട്ടുകാർക്ക് തോന്നിയ സംശയമാണ് പ്രതിയെ പിടികൂടുന്നതിലേക്ക് എത്തിയത്. കൗൺസിലർ അടക്കമുള്ളവരുടെ പരാതിയിൽ ഇന്നലെ രാത്രി കഞ്ചാവ് വാങ്ങാനെന്ന വ്യാജേനയാണ് ഇയാളുടെ അടുത്ത് പോലീസ് എത്തിയത്. എന്നാൽ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു, ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ് റെയ്ഡ് നടത്തിയത്
ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും ഗാന്ധി നഗർ പോലീസും ചേർന്ന് നടത്തിയ റെയിഡിൽ 18 കിലോ കഞ്ചാവ് പിടികൂടിയിട്ടുണ്ട്.
എക്സൈസ് വന്നാൽ അഴിച്ചു വിടും; പട്ടികളെ കാവലാക്കി കഞ്ചാവ് വിൽപ്പന, നടത്തിപ്പുകാരൻ ഒളിവിൽ

