മൂന്ന് ദിവസമായിട്ടും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി ഇല്ലെന്നും ഈ സാഹചര്യത്തിൽ തനിക്ക് കിട്ടിയ ഉത്തരങ്ങളുമായ് ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്നും കെപസിസി ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍.
മാസപ്പടി വിവാദമടക്കം ഉയര്‍ത്തിപ്പിടിച്ചായിരുന്നു കുഴല്‍നാടന്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതിന് പിന്നാലെ കുഴല്‍നാടനെതിരെ സിപിഎമ്മും ആക്ഷേപം ഉന്നയിച്ചിരുന്നു.
കള്ളപ്പണ ഇടപാടും നികുതി വെട്ടിപ്പും നടത്തിയെന്ന സി പി ഐ എമ്മിന്റെ ആരോപണത്തിൽ കുഴല്‍നാടനെതിരെ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ അന്വേഷണവും ആരംഭിച്ചിരുന്നു.
മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യ്ക്ക് കുടുംബസ്വത്തായി കിട്ടിയ പുരയിടത്തില്‍ റവന്യൂവകുപ്പ് വെള്ളിയാഴ്ച പരിശോധന നടത്തിയിരുന്നു. വിജിലന്‍സ് നിര്‍ദേശത്തെത്തുടര്‍ന്നാണ് കടവൂര്‍ വില്ലേജിലെ ആയങ്കരയിലുള്ള ഭൂമി പരിശോധിച്ചത്. കോതമംഗലം താലൂക്ക് സര്‍വേയര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
റിപ്പോര്‍ട്ട് അടുത്തദിവസംതന്നെ തഹസില്‍ദാര്‍ക്ക് കൈമാറും. റീസര്‍വേ നടന്നിട്ടില്ലാത്തതിനാല്‍ സ്ഥലത്തിന്റെ രൂപരേഖ തയ്യാറാക്കാന്‍ താമസമുണ്ടെന്ന് സംഘം അറിയിച്ചു. എം.എല്‍.എ.യുടെ വീടിനോടുചേര്‍ന്ന സ്ഥലം അനധികൃതമായി മണ്ണിട്ടു നികത്തിയെന്ന് മൂവാറ്റുപുഴ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ഫെബിന്‍ പി. മൂസ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച ഡി.വൈ.എഫ്.ഐ. കുഴല്‍നാടന്റെ ഓഫീസിലേക്ക് മാര്‍ച്ചും നടത്തി.

