ഹിമാചൽപ്രദേശിലെ കാലവർഷക്കെടുതിയിൽ മരണസംഖ്യ 51 ആയി. മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലുമായി 51 പേർ മരിച്ചതായി ഹിമാചൽ മുഖ്യമന്ത്രി സുഖ് വിന്ദർ സുഖു അറിയിച്ചു. 14 പേർ ഷിംലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ആണ് മരിച്ചത്. സമ്മർഹിൽസിലെ ശിവക്ഷേത്രം തകർന്ന് ഏഴുപേർ കൊല്ലപ്പെട്ടു. പ്രളയത്തിലും മഴവെള്ളപ്പാച്ചിലിലുമായി 20 പേരെ കാണാതായിട്ടുണ്ടെന്നും ഹിമാചൽ മുഖ്യമന്ത്രി അറിയിച്ചു. ജോഷിമഠിൽ അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലും കാണാതായവർക്കു വേണ്ടി ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഹിമാലയൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്നത്.
ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളും അതീവ ജാഗ്രതയിലാണ്. പോങ് അണക്കെട്ടിൽനിന്നുള്ള മിച്ചജലം തുറന്നുവിടാൻ തീരുമാനിച്ച സാഹചര്യത്തിൽ ബിയാസ് നബിയുടെ തീരങ്ങളിലുള്ളവരോട് ജാഗ്രത പാലിക്കാൻ പഞ്ചാബ് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. 18 വരെ ഹിമാലയൻ സംസ്ഥാനങ്ങളിൽ മഴ കുറയില്ലെന്നാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.