കൊയിലാണ്ടി ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. രാജീവൻ എന്ന വൈപ്പിൻ സ്വദേശിയുടെ മൃതദേഹമാണ് ലഭിച്ചത്.പെയിന്റിംഗ് തൊഴിലാളിയായ ഇയാളെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു. മൊബൈലിൽ വിളിച്ചിട്ട് കിട്ടിയിരുന്നില്ലെന്ന് ഭാര്യ പരാതിപ്പെട്ടതനുസരിച്ച് തിരച്ചിൽ നടത്തിയിരുന്നു. നടുവണ്ണൂർ കുഴിയിലത്താഴ തോടിന്റെ കരയിലാണ് ആദ്യം കത്തിക്കരിഞ്ഞ നിലയിൽ കാലിന്റെ ഭാഗങ്ങൾ കിട്ടിയത്. ഇത് കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. ഡ്രോണ്‍ ഉപയോഗിച്ച് പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കാലുകള്‍ കണ്ടെത്തിയ സ്ഥലത്തു നിന്ന് മീറ്ററുകള്‍ക്ക് അകലെ വയലില്‍നിന്ന് ബാക്കി ശരീരഭാഗങ്ങളും കണ്ടെത്തിയത്. ഇതും കത്തിക്കരിഞ്ഞനിലയിലാണ്. മൃതദേഹത്തിലെ വസ്ത്രം കണ്ടാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.ദുർഗന്ധത്തെ തുടർന്നാണ് നാട്ടുകാർ സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് ആദ്യം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സമീപത്തുള്ള സിസിടിവി നശിപ്പിച്ച നിലയിലാണ്. ആളൊഴിഞ്ഞ പ്രദേശത്താണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കൊയിലാണ്ടി പൊലീസിനാണ് അന്വേഷണ ചുമതല
ഡ്രോൺ പറത്തിയപ്പോൾ വയലിൽ ബാക്കി ശരീരഭാഗങ്ങൾ;കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

