കോഴിക്കോട്; രാഹുൽഗാന്ധി പാർലമെന്റിന് അകത്തിരുന്നാലും പുറത്തിരുന്നാലും ഒരുപോലെയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ‘‘രാഹുലിന് പാർലമെന്റിൽ കയറാൻ ദിവസങ്ങൾ വൈകിയെന്നു പറഞ്ഞ് ബഹളം വയ്ക്കേണ്ടതില്ല. രാഹുല്‍ പാർലമെന്റിൽ എത്രദിവസം ഇരുന്നിട്ടുണ്ടെന്നത് ഓർക്കണം. രാജ്യം നരേന്ദ്രമോദിയെ നെഞ്ചേറ്റിയിരിക്കുകയാണ്.
നമ്മുടെ രാജ്യത്തിനുവേണ്ടി ജീവിക്കുന്ന നരേന്ദ്ര മോദിയെ എതിർക്കാൻ ഇന്ത്യ എന്ന മുന്നണിയുമായി പ്രതിപക്ഷം പ്രചരണരംഗത്തുണ്ട്. പ്രതിപക്ഷം ശക്തിപ്പെടണമെന്ന് തന്നെയാണ് ബിജെപി എതുകാലത്തും ആവശ്യപ്പെട്ടിരുന്നത്. ആര് വന്നാലും നരേന്ദ്ര മോദി ചിരിച്ചുകൊണ്ട് നേരിടും. ദേശീയധാരയിൽ നരേന്ദ്ര മോദിയും സഹപ്രവർത്തകരും കക്ഷി രാഷ്ട്രീയം നോക്കിയല്ല മുന്നോട്ടുപോകുന്നത് ’’–ശോഭാ സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് ജില്ലാ പ്രഭാരിയായി ചുമതലയേറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അവർ.
സ്‌പീക്കർ എ.എൻ.ഷംസീറിന്റെ പ്രസംഗം സംസ്ഥാനത്തെ ഹിന്ദുക്കളേയും മുസ്‌ലിംകളേയും തമ്മിലടിപ്പിക്കാനുള്ള മാർഗമാണ്. പെട്ടെന്നൊരു നാളിൽ സംഭവിച്ചതായി ഷംസീറിന്റെ പ്രസംഗത്തെ കാണാനാകില്ല. സംസ്ഥാനത്ത് എങ്ങനെയും പ്രശ്നുമുണ്ടാക്കാനായിരുന്നു ശ്രമം. പക്ഷെ അത് നടന്നില്ല. നമ്മുടെ രാജ്യവും സംസ്ഥാനവും സ്‌നേഹത്തിലൂടെ ഇഴചേർക്കപ്പെട്ടിരിക്കുകയാണെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.

