കൊല്ലത്ത് നീറ്റ് പരീക്ഷാ ഫലത്തിൽ കൃത്രിമം കാണിച്ച് തുടർപഠനത്തിന് ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. കടക്കൽ സ്വദേശി സമീർ ഖാൻ ആണ് അറസ്റ്റിലായത്.മാധ്യമങ്ങളിൽ നിന്ന് മറച്ചുവച്ചായിരുന്നു അറസ്റ്റ്. 29ാം തീയതിയാണ് സെമിഖാൻ അറസ്റ്റിലാകുന്നത്. എന്നാൽ ഇയാളുടെ അറസ്റ്റ് പോലീസ് മറച്ചു വെച്ചുവെന്നാണ് ആരോപണം.
2021-22 നീറ്റ് പരീക്ഷയിൽ യോഗ്യത നേടാതിരുന്ന സെമിഖാൻ സ്കോർ ഷീറ്റിൽ കൂടുതൽ മാർക്കും ഉയർന്ന റാങ്കും നേടിയതായി കൃത്രിമ രേഖയുണ്ടാക്കി. നീറ്റ് പരീക്ഷയിൽ 468 മാർക്കുണ്ടന്നും തുടർപഠനത്തിന് പ്രവേശനം കിട്ടുന്നില്ലെന്നും കാട്ടി സെമിഖാൻ തന്നെ ഹൈക്കോടതിയിൽ ഹർജി നൽകി. കോടതി നാഷണൽ ടെസ്റ്റിങ് ഏജൻസി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും സംഭവത്തിൽ റൂറൽ എസ്പി നേരിട്ട് അന്വേഷണം നടത്താൻ ഉത്തരവിടുകയും ചെയ്യുകയായിരുന്നു.
സൈബർ സെൽ വിഭാഗവും ചിതറ പോലീസും, നടത്തിയ അന്വേഷണത്തിൽ രേഖ കൃത്രിമമാണെന്ന് തെളിഞ്ഞത്. യഥാർഥത്തിൽ 16 മാർക്ക് ആണ് ഇയാൾക്ക് പരീക്ഷയിൽ ലഭിച്ചിരുന്നത്. എന്നാലിത് 468 മാർക്ക് ആക്കി വ്യാജരേഖയുണ്ടാക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഈ മാസം 29 ന് സെമിഖാനെ പിടികൂടിയെങ്കിലും പൊലീസ് കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

