കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരായ സിപിഐഎം ആരോപണങ്ങള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.സിപിഐഎം നേതാക്കളുടെ സമനില തെറ്റിയെന്നും വിചാരണ സമയത്തോ അന്വേഷണ ഘട്ടത്തിലോ എന്തുകൊണ്ട് കാര്യമായി എടുത്തില്ലെന്നും സതീശൻ ചോദിച്ചു. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. എതിര്‍ശബ്ദങ്ങളെ സിപിഐഎം ഭയക്കുന്നുവെന്നും ശിക്ഷ വിധിച്ച ശേഷമാണ് ആരോപണം ഉയര്‍ത്തുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
അതേ സമയം, മോന്സണ് മാവുങ്കല്‍ ഉള്‍പ്പെട്ട പോക്സോ കേസില്‍ ബന്ധമുണ്ടെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആരോപണം തള്ളി കെ സുധാകരന് രംഗത്തെത്തി. സിപിഐഎം ശുദ്ധ നുണകള്‍ പ്രചരിപ്പിക്കുകയാണ്. എം.വി ഗോവിന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ സുധാകരന് പറഞ്ഞു.പോക്സോ കേസില്‍ അതിജീവിത നല്കിയ രഹസ്യമൊഴി എം.വി ഗോവിന്ദന് എങ്ങനെ അറിഞ്ഞു? അതിജീവിതയുടെ അഭിഭാഷകന് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. തനിക്കെതിരെ ആരോപിക്കപ്പെടുന്ന പരാമര്‍ശം പെണ്‍കുട്ടി നല്‍കിയിട്ടില്ല എന്നാണ് അഭിഭാഷകന് പറഞ്ഞത്. ആര് പറഞ്ഞത് വിശ്വസിക്കണം. തട്ടിപ്പ് കേസില്‍ തന്നെ പ്രതിയാക്കുന്നത്തിന് സിപിഐഎം നടത്തിയ ആസൂത്രണത്തിന്റെ തെളിവാണിതെന്നും സുധാകരന് പറഞ്ഞു.

