കൊച്ചി: ബിജെപി വിട്ടവർ സിപിഎമ്മിലേക്ക് പോകുന്നതിലും നല്ലത് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുന്നതാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് എ എൻ രാധാകൃഷ്ണൻ. ബിജെപി നേതൃത്വത്തിന് പോരായ്മയുണ്ടെങ്കിൽ അത് പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംവിധായകൻ രാമസിംഹൻ അബൂബക്കർ ബിജെപിയിൽ നിന്നും രാജിവച്ച സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
ബിജെപിയിൽ നിന്ന് ആളുകൾ കൊഴിഞ്ഞ് പോകുന്നുണ്ടെങ്കിൽ എന്താണ് കാരണമെന്ന് പരിശോധിക്കും. പോരായ്മകളുണ്ടെങ്കിൽ അക്കാര്യം വിലയിരുത്തും. ഉൾപാർട്ടി ജനാധിപത്യമുള്ള പാർട്ടിയാണ് ബിജെപി. പാർട്ടി വിട്ടവർ ഉന്നയിച്ച ആരോപണങ്ങൾ ശാന്തതയോടും സമചിത്തതയോടും വിലയിരുത്തും. പോരായ്മകളുണ്ടെങ്കിൽ അവ പരിഹരിക്കുമെന്നും മാധ്യമ പ്രവർത്തകരുമായി സംസാരിക്കവെ എ എൻ രാധാകൃഷ്ണൻ പറഞ്ഞു.
സംവിധായകൻ രാജസേനൻ, നടൻ ഭീമൻ രഘു എന്നിവർ ബിജെപി ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെയാണ് രാമസിംഹൻ അബൂബക്കർ ബിജെപിയിൽ നിന്നും രാജിവച്ചത്. കലാകാരൻ എന്ന നിലയിൽ സ്വതന്ത്ര അഭിപ്രായങ്ങൾക്ക് പാർട്ടിയിൽ സ്ഥാനമില്ലാത്തതിനാലാണ് ബിജെപിയിൽ നിന്ന് രാജിവെക്കുന്നത് എന്നായിരുന്നു അലി അക്ബർ അറിയിച്ചത്. ഇനി മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കില്ലെന്നും ഹിന്ദു ധർമ്മത്തോടൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇപ്പോൾ ഞാൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും രാമസിംഹൻ അബൂബക്കർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. ഞാനെങ്ങോട്ടും പോയിട്ടില്ല, പോകുന്നുമില്ല അതിനെ ചൊല്ലി കലഹം വേണ്ട, ഇവിടെ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

