കണ്ണൂർ∙ മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തിൽ മരിച്ച നിഹാലിന്റെ കുടുംബത്തിനു സാധ്യമായ സഹായം സർക്കാർ നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. വിഷയത്തിൽ പ്രതികരിച്ച് പി.കെ. ശ്രീമതിയും രംഗത്തെത്തി. മനുഷ്യനാണോ അക്രമികളായ നായ്ക്കൾക്കാണോ വിലയെന്നു ചിന്തിക്കണമെന്നു ശ്രീമതി പറഞ്ഞു. തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി നൽകണമെന്നും നിയമം മാറാൻ കോടതി ഇടപെടണമെന്നും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പറഞ്ഞു.
ഞായറാഴ്ച വൈകിട്ടാണു തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിഹാൽ മരിച്ചത്. കളിക്കുന്നതിനിടെ വൈകിട്ട് അഞ്ചുമണിയോടെ നിഹാലിനെ കാണാതായി. പിന്നീട് തെരുവുനായയുടെ ആക്രമണത്തിൽ ബോധരഹിതനായ കുട്ടിയെ നാട്ടുകാരാണ് ഒഴിഞ്ഞ പറമ്പിൽനിന്നും കണ്ടെത്തിയത്. വീട്ടിൽനിന്ന് അരക്കിലോമീറ്റർ അകലെയാണു കുട്ടി കിടന്നിരുന്നത്. മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടിയാണു നിഹാൽ. സംസാരശേഷിയും ഇല്ല. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

