തിരുവനന്തപുരം∙ യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥനാണ്, എക്സൈസ് ഉദ്യോഗസ്ഥനാണ് എന്നുള്ളതുകൊണ്ട് മാത്രം സ്വന്തം കുടുംബങ്ങൾപോലും ലഹരിയിൽനിന്ന് വിമുക്തരല്ലെന്നു എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ. നമ്മുടെ കുടുംബാംഗങ്ങളിൽ ചിലർ അത്തരം അപകടങ്ങളിൽ ചെന്നുചാടുന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്നും എക്സൈസ് കമ്മിഷണർ പറഞ്ഞു.
ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്നതിനു മുന്നോടിയായി പൊലീസ് നൽകിയ യാത്രയയപ്പ് പരേഡിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു എസ്പിയുടെ രണ്ടു മക്കളും ചില ഉദ്യോഗസ്ഥരുടെ മക്കളും ലഹരി മരുന്നിന് അടിമയായതായി പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ.സേതുരാമനും തുറന്നു പറഞ്ഞിരുന്നു.
‘നമ്മുടെ സേനാംഗങ്ങളുടെ അവസ്ഥ കണ്ടിട്ട് പറയുകയാണ്. ഇപ്പോൾ സമൂഹത്തിനു നേരെ ഉയർന്നു വരുന്ന വിപത്താണ് മയക്കു മരുന്നുകൾ. ശാരീരിക ആരോഗ്യ പ്രശ്നങ്ങളും മാനസിക ആരോഗ്യപ്രശ്നങ്ങളും ദൈനംദിന പ്രവർത്തനത്തിന്റെ തീഷ്ണതയും സംഘർഷവുമെല്ലാം നമ്മളിൽ കുറച്ചു പേരെയെങ്കിലും സമാധാനത്തിനായി സംഘർഷം കുറയ്ക്കാനായി ലഹരിയുടെ വഴികൾ തേടാൻ പ്രേരിപ്പിക്കുന്നുണ്ട്.
യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് എക്സൈസ് ഉദ്യോഗസ്ഥനാണ് എന്നുള്ളതുകൊണ്ട് മാത്രം നമ്മുടെ കുടുംബങ്ങൾപോലും ലഹരിയിൽനിന്ന് വിമുക്തരല്ല എന്നു നമ്മൾ കണ്ടതാണ്. നമ്മുടെ കുടുംബാംഗങ്ങളിൽ ചിലർ അത്തരം അപകടങ്ങളിൽ ചെന്നുചാടുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ദൈനംദിന വെല്ലുവിളികളിൽ ഏറ്റവും പുതിയതാണിത്. സേനയിലെ വ്യക്തികളെന്ന നിലയ്ക്ക് അതിനെതിരെ ഒരു കാഴ്ചപാട് സ്വീകരിക്കണം’–ആനന്ദകൃഷ്ണൻ പറഞ്ഞു.
സ്വന്തം ജീവൻ നൽകിയും ചുമതല നിറവേറ്റണമെന്നാണ് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. ഈ അടുത്ത കാലത്ത് നടന്ന ഒരു ദാരുണ സംഭവത്തിലും ആ തരത്തിലുള്ള ചിന്ത പൊതുസമൂഹത്തിൽനിന്ന് ഉയർന്നു വന്നിട്ടുണ്ട്. കൊട്ടാരക്കരയിലെ ഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ പൊലീസ് സേനാംഗങ്ങൾ ചെയ്ത പ്രവൃത്തിയെക്കുറിച്ച് പല തരത്തിലുള്ള അഭിപ്രായങ്ങൾ വന്നു. അവിടെനിന്ന സേനാംഗങ്ങൾ സ്വന്തം ജീവൻ കൊടുത്തും ആ അപകടം ഒഴിവാക്കണം എന്നായിരുന്നു അഭിപ്രായങ്ങളുടെ അടിസ്ഥാനം. അത് നമ്മളൊക്കെ ചിന്തിച്ച് ഉത്തരം കണ്ടെത്തേണ്ട പ്രശ്നമാണെന്നും ആനന്ദകൃഷ്ണൻ പറഞ്ഞു.

