ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. കോൺഗ്രസ് അടക്കമുള്ള 20 പ്രതിപക്ഷ പാർട്ടികൾ ചടങ്ങിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചെറിയൊരു വീഡിയോ ക്ലിപ്പ് കേന്ദ്രസർക്കാർ വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു.
”പുതിയ പാർലമെന്റ് മന്ദിരം ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണ്. ഈ വിഖ്യാതമായ കെട്ടിടത്തിന്റെ ഒരു നേർക്കാഴ്ചയാണ് ഈ വീഡിയോ നൽകുന്നത്. എനിക്ക് ഒരു പ്രത്യേക അഭ്യർത്ഥനയുണ്ട് – നിങ്ങളുടെ ചിന്തകൾ സ്വന്തം ശബ്ദത്തിൽ റെക്കോർഡ് ചെയ്ത് ഈ വീഡിയോയ്ക്കൊപ്പം #MyParliamentMyPride എന്ന ഹാഷ്ടാഗിൽ പങ്കിടുക. അതിൽ ചിലത് ഞാൻ റീ-ട്വീറ്റ് ചെയ്യും,” വീഡിയോ ഷെയർ ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചിരുന്നു.
പാര്‍ലമെന്റിന്റെ അധ്യക്ഷന്‍ എന്ന നിലയില്‍ മോദിക്ക് പകരം മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിക്കേണ്ടതായിരുന്നുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം. പ്രസിഡന്റിനെ മാറ്റിനിർത്തി പുതിയ പാർലമെന്റ് മന്ദിരം സ്വയം ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം അപമാനകരം മാത്രമല്ല, ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് പറഞ്ഞാണ് 20 പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.
എന്നാൽ, എൻഡിഎ ഇതര കക്ഷികളായ ജെഡി (എസ്), ബിഎസ്പി, ടിഡിപി എന്നിവ ഉൾപ്പെടെ 25 പാർട്ടികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനിടെ, പുതിയ പാർലമെന്റ് മന്ദിരത്തിൽ ലോക്സഭാ സ്പപീക്കറുടെ ചേംബറിൽ സ്ഥാപിക്കുന്ന ചെങ്കോലിനെ ചൊല്ലി ബിജെപിയും കോൺഗ്രസും തമ്മിലടി തുടങ്ങിയിട്ടുണ്ട്. ബ്രിട്ടീഷുകാർ അധികാര കൈമാറ്റത്തിന്റെ അടയാളമായി സ്വാതന്ത്ര്യത്തിന്റെ തലേന്ന് ജവഹർലാൽ നെഹ്റുവിന് ചെങ്കോൽ കൈമാറിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.