പൊന്നമ്പല മേട്ടിൽ അതിക്രമിച്ചുകയറി അനധികൃത പൂജ നടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവ് നൽകി ഹൈക്കോടതി. അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി മേൽനോട്ടം വഹിക്കണമെന്ന് കോടതി നിർദേശം നൽകി. ഇത് കൂടാതെ, ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ആരും പൊന്നമ്പല മേട്ടില്‍ പ്രവേശിക്കരുതെന്നും കോടതി ഉത്തരവിട്ടു. സ്വമേധയാ എടുത്ത കേസിലാണ് നടപടി.
കഴിഞ്ഞ എട്ടിനാണ് ശബരിമലയില്‍ ശാന്തിക്കാരുടെ സഹായിയായിരുന്ന തൃശൂര്‍ സ്വദേശി നാരായണന് നമ്പൂതിരിയും സംഘവും പൊന്നമ്പലമേട്ടിലെത്തി പൂജ നടത്തിയത്. തൃശൂര്‍ തെക്കേക്കാട്ട് മഠം നാരായണന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഒന്‍പതംഗം സംഘമാണ് ഇവിടെ കടന്നുകയറി പൂജ നടത്തിയത്. സംഭവം വിവാദമായതോടെ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. രണ്ടാഴ്ച മുന്‍പാണ് സംഘം വനത്തില്‍ പ്രവേശിച്ചത്. അവര്‍ തന്നെ വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് പുറത്തറിഞ്ഞത്.

