തൃക്കാക്കര നഗരസഭാ പരിധിയിലെ മാലിന്യങ്ങളും കൂടി ബ്രഹ്മപുരത്തേക്ക് കൊണ്ട് പോകണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയര്‍പേഴ്സന്റെ നേതൃത്വത്തിൽ കൊച്ചി കോർപറേഷന്റെ വണ്ടി തടഞ്ഞ് പ്രതിഷേധം. നഗരസഭയുടെ നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കൊച്ചി മേയര്‍ എം അനില്‍കുമാര്‍ പ്രതികരിച്ചു.
അതേ , സമയം ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് ബ്രഹ്മപുരത്തേക്ക് കൊച്ചി കോർപറേഷൻ മാലിന്യം പോകുന്നതെന്ന് തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് ആരോപിച്ചു. കൊച്ചി കോര്‍പ്പറേഷനെതിരെ പൊലീസ് കേസെടുക്കണമെന്നും ആവശ്യമുയര്‍ന്നു. തൃക്കാക്കര വഴി ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ട് പോകവെ ചെമ്പുമുക്ക് ഭാഗത്ത് വെച്ചാണ് വാഹനം തടഞ്ഞത്.
മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തില്‍ നഗരസഭ ഇത്തരത്തില്‍ ആവശ്യം ഉന്നയിച്ചിരുന്നില്ല. ബയോ ബിന്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ചാണ് തൃക്കാക്കര ചെയര്‍പേഴ്സണ്‍ പറഞ്ഞത്. ജൂണ്‍ ഒന്ന് മുതല്‍ കോര്‍പ്പറേഷനും ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ട് പോകാനാകില്ലെന്നും മേയര്‍ പറഞ്ഞു.
അതേസമയം മേയറും ചെയര്‍പേഴ്സണും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി വിഷയം ചര്‍ച്ച ചെയ്തു. നഗരസഭയുടെ ആവശ്യം മേയര്‍ ബന്ധപ്പെട്ട മന്ത്രിയെ അറിയിക്കുമെന്ന് പറഞ്ഞതായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അജിത തങ്കപ്പന് പ്രതികരിച്ചു. പ്രതിഷേധത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
തൃക്കാക്കര ഉള്‍പ്പെടെ എട്ട് തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യമാണ് ബ്രഹ്മപുരത്തേക്ക് കൊണ്ടുപോയിരുന്നത്. ചെയര്‍പേഴ്സന്റെ നേതൃത്വത്തില്‍ വാഹനം തടഞ്ഞത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും മാലിന്യ സംസ്കരണത്തിനായുള്ള നടപടി സ്വീകരിച്ചിരുന്നില്ലെന്നും തൃക്കാക്കര നഗരസഭാ കൗണ്‍സലര്‍ മനൂബും പ്രതികരിച്ചു.