കാട്ടാകട കോളേജിലെ ആൾമാറാട്ടത്തെ തുടർന്ന് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഈ മാസം 26 ന് നടക്കേണ്ടിയിരുന്ന തെരെഞ്ഞെടുപ്പ് വിസിയും രജിസ്ട്രാറും തമ്മിൽ നടന്ന ചർച്ചയിലാണ് മാറ്റി വെക്കാൻ തീരുമാനമായത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ഇതിന്റെ നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. ( SFI impersonation in Kattakkada College university union election postponed ).
സംഭവുമായി ബന്ധപ്പെട്ട് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പലിനെ യുവിവേഴ്സിറ്റി ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരിക്കുകയാണ്. തെരെഞ്ഞെടുപ്പ് രേഖകളുമായി ഹാജരാകാനാണ് നിർദേശം നൽകിയതെന്നും വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും രജിസ്ട്രാർ അറിയിച്ചു.
നേരത്തെ, കാട്ടാക്കട കോളജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ സിപിഐഎം അന്വേഷണം ആരംഭിച്ചിരുന്നു. പാർട്ടി സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിൽ കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാറിനെ ചുതലപ്പെടുത്തി. യുയുസി സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട പെൺകുട്ടിയുടെ മൊഴിയെടുത്തു.
അതേ സമയം, സംഭവത്തിൽ എസ് എഫ് ഐ നടപടി സ്വീകരിച്ചു. കാട്ടാക്കട ഏരിയാ സെക്രട്ടറി വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആർഷോം അറിയിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തു വന്ന വാർത്ത ഗൗരവത്തോടെയാണ് എസ്എഫ്ഐ കാണുന്നതെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.

