കേരളീയ ജീവിതത്തിന്റെ സൗന്ദര്യവും സങ്കീർണതയും തന്റെ എഴുത്തിൽ പകർന്നുവച്ച് മലയാളിയുടെ കലാസാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന അക്ഷരമഹത്വമാണ് മലയാളികൾക്ക് എം.ടി. വാസുദേവൻ നായരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരൂർ തുഞ്ചൻ പറമ്പിൽ നടന്ന ‘സാദരം– എംടി ഉത്സവം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷ സ്വഭാവം ശക്തിപ്പെടുത്തുന്ന ജനകീയ കേന്ദ്രമായി അദ്ദേഹം തുഞ്ചൻ പറമ്പിനെ വളർത്തിയെടുത്തു. എല്ലാവർക്കും ഉപകാരപ്രദമായ എംടിയുടെ ജീവിതം നവതയിലെത്തിനിൽക്കുന്നു എന്നുള്ളത് മലയാളികളുടെ സന്തോഷ വേളയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ നടൻ മമ്മൂട്ടി മുഖ്യാതിഥിയായി എത്തിയിരുന്നു. തനിക്കു ലഭിച്ചതും ലഭിക്കാനിരിക്കുന്നതുമായ എല്ലാ പുരസ്കാരങ്ങളും എംടിയുടെ കാൽക്കൽ സമർപ്പിക്കുന്നതായി മമ്മൂട്ടി പറഞ്ഞു. തന്റെ സ്നേഹോപഹാരമായി സ്വർണ ബ്രേസ്‌ലറ്റ് മമ്മൂട്ടി എംടിക്കു സമ്മാനിച്ചു.
എംടിയുടെ പേരിൽ ഒരു സാഹിത്യോത്സവം സംഘടിപ്പിക്കണമെന്നു മമ്മൂട്ടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ അഭ്യർഥന മാനിച്ച് സാംസ്കാരിക വകുപ്പ് എംടിയുടെ പേരിൽ തുഞ്ചൻ പറമ്പിൽ സാഹിത്യോത്സവം സംഘടിപ്പിക്കുമെന്ന് ചടങ്ങിൽ ആധ്യക്ഷ്യം വഹിച്ച് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

