മുംബൈ: നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്കെതിരായ സിബിഐ എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. കോർഡെലിയ ക്രൂസിൽ നടത്തിയ റെയ്ഡിനിടെ ആരോപണവിധേയനായ ലഹരി മരുന്ന് വിൽപനക്കാരൻ ഉൾപ്പെടെ പതിനേഴോളം പേരുടെ പേരുകൾ വിട്ടുകളഞ്ഞെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി എഫ്ഐആറിൽ പറയുന്നു.
കേസിലെ സാക്ഷിയായ കെ.പി.ഗോസാവി എൻസിബി ഉദ്യോഗസ്ഥനാണെന്ന പ്രതീതി എൻസിബി ഉദ്യോഗസ്ഥർ സൃഷ്ടിച്ചു. കേസിൽനിന്നും ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ഒഴിവാക്കാൻ ഗോസാമി കുടുംബത്തോട് 18 കോടി രൂപ ആവശ്യപ്പെട്ടതായും അന്വേഷണത്തിൽ കണ്ടെത്തിയതായി എഫ്ഐആറിലുണ്ട്.
കെ.പി.ഗോസാവിയെയും സഹായി സാൻവിൽ ഡിസൂസയെയും ആര്യൻ ഖാന്റെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി 25 കോടി രൂപ തട്ടിയെടുക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ സമീർ വാങ്കഡെ ആയിരുന്നു. അവസാനം ഈ തുക 18 കോടിയിലൊതുക്കി. 50 ലക്ഷം രൂപ കെപി ഗോസാവിയും ഡിസൂസയും കൈപ്പറ്റിയെങ്കിലും പിന്നീട് ഈ തുകയുടെ ഒരു ഭാഗം അവർക്ക് തിരികെ നൽകിയെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

