എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് പൃഥ്വിരാജ് 25 കോടി രൂപ പിഴ ഇനത്തിൽ നൽകിയെന്ന വർത്തക്കെതിരായി ഇന്നലെ താരം രംഗത്തെത്തിയിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്നും വാർത്ത പ്രസിദ്ധീകരിച്ച യുട്യൂബ് ചാനലിനെതിരെ നിയമ നടപടികൾ ആരംഭിക്കുകയാണെന്നുമാണ് പൃഥ്വിരാജ് വ്യക്തമാക്കിയത്.ഇപ്പോളിതാ സംഭവത്തിൽ പ്രതികരണവുമായി നിരവധി ചിത്രങ്ങളിൽ പൃഥ്വിരാജിൻറെ നിർമ്മാണ പങ്കാളി ആയിരുന്ന ലിസ്റ്റിൻ സ്റ്റീഫൻ രംഗത്തെത്തി.
വാർത്ത സത്യമല്ലെന്നും പിഴ അടച്ചിട്ടുണ്ടെങ്കിൽ അതിനു തെളിവുണ്ടാകില്ലേ എന്നും ലിസ്റ്റിൻ ചോദിച്ചു.
‘ഇത് ഒരു സത്യമായിട്ടുള്ള വാർത്തയല്ല. നമുക്കൊക്കെ ഇൻകം ടാക്സിൻറെയും ജിഎസ്ടിയുടെയും റെയ്ഡ് ഒക്കെ വന്നിട്ടുണ്ട്. അതൊക്കെ സ്വാഭാവികമാണ്. കാരണം അറിയപ്പെടുന്ന ഒരു ഇൻഡസ്ട്രിയിലാണ് നമ്മൾ പ്രവർത്തിക്കുന്നത്. പുറത്തേക്ക് പകിട്ട് വേണ്ട ഒരു ഇൻഡസ്ട്രിയാണ് സിനിമാ വ്യവസായം. വാർത്തയും അങ്ങനെ ഉണ്ടാക്കി എടുത്തിരിക്കുകയാണ്. പൃഥ്വിരാജ് ഇ ഡിക്ക് 25 കോടി രൂപ അടിച്ചിട്ടുണ്ട് എങ്കിൽ അതിൻറെ ഒരു റെസീപ്റ്റോ എന്തെങ്കിലും തെളിവോ ഉണ്ടാവില്ലേ? ജിഎസ്ടി അടയ്ക്കുമ്പോൾ റെസീപ്റ്റ് കിട്ടാറുണ്ട്. പേരും തുകയും പറഞ്ഞപ്പോഴാണ് പൃഥ്വിരാജ് ഇതിനെതിരെ പ്രതികരിച്ചത് തന്നെ. ഇ ഡിയോ ഇൻകം ടാക്സോ വന്നാൽ അവർക്ക് കൊടുക്കാനുള്ള രേഖകൾ നമ്മുടെ കയ്യിൽ ഉണ്ട്,’ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ലിസ്റ്റിൻ പ്രതികരിച്ചു.

