താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ പൊന്നാനിയിലെ ഉല്ലാസ ബോട്ട് സര്‍വീസ് നിര്‍ത്തിവച്ചു നഗരസഭ ഉത്തരവിറക്കി. സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്നും നഗരസഭ അറിയിച്ചു.
സർവീസ് പുനരാരംഭിക്കുന്നതിന് മുൻപ് ഫിറ്റ്നസ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കാന്‍ ബോട്ടുടമകള്‍ക്ക് നഗരസഭ നിര്‍ദേശം നല്കി. അതേസമയം വനംവകുപ്പിന് കീഴില്‍ സര്‍വീസ് നടത്തുന്ന എല്ലാ ബോട്ടുകളും പരിശോധിക്കാന്‍ മന്ത്രി എകെ ശശീന്ദ്രനും നിര്‍ദേശം നല്കി. ഒരാഴ്ചയ്ക്കകം എല്ലാ ബോട്ടുകളും പരിശോധിക്കാന്‍ വനംവകുപ്പ് മേധാവിക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നടപടിയുടെ ഭാഗമായി തേക്കടി ഉള്‍പ്പെടെയുള്ള ഫോറസ്റ്റ് ടൂറിസം കേന്ദ്രങ്ങളില്‍ പരിശോധന നടത്തും. പരിശോധനയില്‍ സുരക്ഷയില്ലാത്ത ബോട്ടുകള്‍ കണ്ടെത്തിയാല്‍ സര്‍വീസ് ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

