മണപ്പുറം ഫൈനാൻസിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള രേഖകൾ പരിശോധിച്ചതിനുശേഷം സ്വത്ത് കണ്ടു കെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേ നീക്കം. സ്ഥാപനത്തിന്റെ തൃശ്ശൂരിലെ പ്രധാന ശാഖയിൽ അടക്കം കഴിഞ്ഞദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.
നേരത്തെ, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം മണപ്പുറം ഫൈനാൻസിനെതിരെ ഇ ഡി കേസെടുത്തിരുന്നു. ഈ കേസിലാണ് തുടർ നടപടികൾ ഇഡി നടത്തുന്നത്. കഴിഞ്ഞദിവസം തൃശ്ശൂരിലെ സ്ഥാപനത്തിൻറെ പ്രധാന ശാഖയിലും മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി. പി. നന്ദകുമാറിന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തിയിരുന്നു. സ്ഥാപനത്തിൻറെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളും കണ്ടെടുത്തിട്ടുണ്ട്.
രേഖകൾ വിശദമായി പരിശോധിച്ചതിനുശേഷം ആയിരിക്കും സ്വത്ത് വകകൾ കണ്ടുകെട്ടുന്നത് അടക്കമുള്ള നടപടിയിലേക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീങ്ങുക. മണപ്പുറം ഫിനാൻസ് ഇന്ത്യയിലും വിദേശത്തും നിയമവിരുദ്ധ ഇടപാടുകൾ നടത്തിയതായും. സ്വർണ പണയത്തിലൂടെ ലഭിക്കുന്ന തുക നിയമങ്ങൾ പാലിക്കാതെ വിനിയോഗിച്ചതായും കണ്ടെത്തി. റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ 150 കോടിയോളം രൂപ നിക്ഷേപകരിൽനിന്നു സമാഹരിച്ചിരുന്നുവെന്നും സൂചനയുണ്ട്.

