കേരള സ്റ്റോറിയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലും ഹർജി. പൊതുതാൽപര്യ ഹർജി മദ്രാസ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചുവെന്നാണ് വിവരം. ഇന്ത്യയുടെ അഖണ്ഡത തകർക്കുന്ന ചിത്രം നിരോധിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. സ്വതന്ത്ര മാധ്യമപ്രവർത്തകൻ ബി ആർ അരവിന്ദാക്ഷനാണ് ഹർജി നൽകിയത്.
അതേസമയം, ദി കേരള സ്റ്റോറിക്ക് എതിരായ ഹർജി പരിഗണിക്കുന്നത് കേരള ഹൈക്കോടതി മെയ് 5 ലേക്ക് മാറ്റി. അടിയന്തര സ്റ്റേ വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഹർജിയിൽ സെൻസർ ബോർഡിനോട് വിശദീകരണം തേടിയിട്ടുണ്ട്.
വി.ആർ അനൂപാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ടീസർ തെറ്റായ സന്ദേശം നൽകുന്നുവെന്ന് ഹർജിക്കാരന്റെ വക്കീൽ കോടതിയിൽ വാദിച്ചു. സിനിമയുടെ ടീസർ സിനിമയുടെ മുഖമാണെന്നും സാമുദായിക സ്പർധ വളർത്തുന്ന ഘടകങ്ങളാണ് ടീസറിലുള്ളതെന്നും ഹർജിക്കാരൻ വ്യക്തമാക്കുന്നു.

