മലപ്പുറം; കുവൈറ്റില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 58.85 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്ത് പോലീസ്. സംഭവത്തിൽ കുവൈറ്റില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലിം നെ പോലീസ് അറസ്റ്റ് ചെയ്തു.
966 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ 4 കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കുവൈറ്റില്‍ നിന്നും 30.04.23 തിയതി വൈകുന്നേരം 07.43 മണിക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തില്‍ ( IX 394 Boeing 738 ) കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയത്. കസ്റ്റംസ് പരിശോധനയെല്ലാം കഴിഞ്ഞ് 8.45 മണിക്ക് പുറത്തിറങ്ങിയ സാലിമിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പക്ഷേ ഇയാള്‍ തന്റെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന കാര്യം നിഷേധിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് ഇയാളെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. മെഡിക്കല്‍ X-ray പരിശോധനയിലാണ് ഇയാളുടെ വയറിനകത്ത് 4 കാപ്സ്യൂളുകള്‍ ദൃശ്യമായത്.

