ഇടുക്കി: അരിക്കൊമ്പന് ആനയെ മയക്കുവെടി വെച്ച് പിടികൂടുന്നതിന് മുന്നോടിയായുള്ള മോക്ക്ഡ്രില്‍ പൂർത്തിയായി. ചിന്നക്കനാല്‍ മേഖലയില്‍ നിന്നും അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയതിന് പിന്നാലെയാണ് വനം വകുപ്പ് മോക്ക്ഡ്രില്‍ സംഘടിപ്പിച്ചത്.
ദൗത്യസംഘത്തലവന്‍ ഡോ.അരുണ്‍ സഖറിയയുടെ നേതൃത്വത്തിലാണ് മോക്ക് ഡ്രില്‍ നടക്കുന്നത്. കാലാവസ്ഥ അനുകൂലമായാൽ പോലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, ആരോഗ്യം, മോട്ടോര്‍ വാഹന വകുപ്പുകളെ ഉള്‍പ്പെടുത്തിയാണ് മോക്ഡ്രിൽ നടത്തിയത്.
അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നാളെ രാവിലെ നാല് മണിക്ക് ആരംഭിക്കും. മയക്കുവെടിവെച്ച് ആനയെ പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലോ അഗസ്ത്യാർകൂട വനമേഖലയിലോ വിടാനാണ് തീരുമാനം.
വനം വകുപ്പിന് പുറമേ മറ്റു വകുപ്പുകളെയും ഏകോപിപ്പിച്ചാണ് അരിക്കൊമ്പൻ ദൗത്യം ആരംഭിക്കുക. 301 കോളനിക്ക് സമീപമായിരിക്കും ദൗത്യം നടപ്പിലാക്കുക. മയക്കുവെടിവെച്ച് അരിക്കൊമ്പനെ കുംങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിൽ കയറ്റണം. എന്നാൽ മഴ പെയ്താൽ ഇതിന് സാധിക്കാതെ വരും. കാലാവസ്ഥയെക്കുറിച്ചുള്ള ആശങ്ക ഇപ്പോഴും തുടരുകയാണ്.

