ന്യൂഡൽഹി: എംപിയെന്ന നിലയിൽ അനുവദിച്ച ഔദ്യോഗിക വസതി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒഴിയും. നാളെയോ മറ്റന്നാളോ അമ്മ സോണിയ ഗാന്ധിയുടെ വസതിയിലേക്ക് മാറുമെന്നാണ് വിവരം. അപകീർത്തിക്കേസിലെ ശിക്ഷാ വിധി സ്റ്റേ ചെയ്യണമെന്ന് രാഹുലിന്റെ അപേക്ഷ സൂറത്ത് സെഷൻസ് കോടതി ഇന്നു തള്ളിയിരുന്നു.
വിധി സ്റ്റേ ചെയ്യാത്തതിനാല്‍ എംപി സ്ഥാനത്തിനുള്ള അയോഗ്യത തുടരും. വയനാട് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഹുൽ ഗാന്ധിയെ, 2019ലെ മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ടുവർഷത്തെ തടവിനു ശിക്ഷിച്ചതിനു പിന്നാലെയാണ് ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയത്. തുടർന്ന് എംപിയെന്ന നിലയിൽ അനുവദിച്ച ഔദ്യോഗിക വസതി ഏപ്രിൽ 22നകം ഒഴിയാൻ രാഹുൽ ഗാന്ധിക്ക് ലോക്സഭാ ഹൗസിങ് കമ്മിറ്റി നോട്ടിസ് നൽകിയിരുന്നു.

