വാരാണസി∙ ഭോജ്പുരി നടി അകാൻഷ ദുബെ (25)യെ സാരാനാഥിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗായകൻ സമർ സിങ്ങിനും സഹോദരൻ സഞ്ജയ് സിങ്ങിനുമെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഇരുവരും രാജ്യം വിടുന്നത് തടയാൻ എല്ലാ വിമാനത്താവളങ്ങളിലേക്കും അവരുടെ വിശദാംശങ്ങൾ അയച്ചിട്ടുണ്ടെന്ന് സാരാനാഥ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ധർമ്മപാൽ സിങ് പറഞ്ഞു.
മരണത്തിൽ ദുരൂഹത ആരോപിച്ച് അകാൻഷയുടെ അമ്മ മധു ദുബെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സമർ സിങ്ങിനും സഞ്ജയ് സിങ്ങിനുമെതിരെ കേസെടുത്തത്. അകാൻഷയും സമറും തമ്മിൽ അടുപ്പത്തിലായിരുന്നെന്ന് അഭ്യൂഹമുണ്ടായിരുന്നു.
കഴിഞ്ഞ മാസം 26നാണ് അകാൻഷയെ ഹോട്ടൽമുറിയിലെ ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.രാത്രി ഇൻസ്റ്റഗ്രാമിൽ ലൈവായി പ്രത്യക്ഷപ്പെടുകയും പൊട്ടിക്കരയുകയും ചെയ്തതിനു പിന്നാലെയായിരുന്നു മരണം. അകാൻഷയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ച് അമ്മയുടെ അഭിഭാഷകൻ ശശാഖ് ശേഖർ ത്രിപാഠി രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച് മെഡിക്കൽ വിദഗ്ധരുടെ ഉപദേശം തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.

