ഫാത്തിമ ഹോസ്പിറ്റലിലെ ഡോക്ടറെ ആക്രമിച്ച കേസിൽ പ്രതികളായ സൽമാനുൽ ഫാരിസ്, റാഷിദ് എന്നിവരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ഡോക്ടർമാർക്കെതിരായ ആക്രമണം നീതികരിക്കാനാവില്ലെന്ന് ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി.
ആക്രമണത്തിനിരയായ ഡോക്ടർ നൽകിയ ഹർജിയിലാണ് കോടതി നടപടി. പ്രസവത്തിന് ശേഷം യുവതിയുടെ കുഞ്ഞ് മരിച്ചതിനെ തുടർന്നായിരുന്നു ആശുപത്രിയിൽ കയ്യാങ്കളി നടന്നത്. മരിച്ച കുഞ്ഞിന്റെ പിതാവാണ് കേസിലെ പ്രതികളിൽ ഒരാളായ സൽമാനുൽ ഫാരിസ്. ഇയാളുടെ ബന്ധുവാണ് റാഷിദ്. ഇരുവരും കേസിൽ രണ്ടും മൂന്നും പ്രതികളാണ്.
ജാമ്യം റദ്ദാക്കിയ സാഹചര്യത്തിൽ സൽമാനുൽ ഫാരിസും റാഷിദും തിങ്കളാഴ്ച കോഴിക്കോട് ജില്ലാ കോടതിൽ കീഴടങ്ങുമെന്ന് പ്രതികളുടെ അഭിഭാഷകൻ വ്യക്തമാക്കി. ജാമ്യഹർജി വീണ്ടും സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

