ശമ്പളത്തിനായി പ്രതിഷേധിച്ചതിന് വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ സംഭവം സർക്കാർ അറിഞ്ഞതല്ലെന്നും താഴേത്തട്ടിലോ മറ്റോ എടുത്ത തീരുമാനമാകാമെന്നും ഗതാഗത മന്ത്രി ആന്റണി രാജു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും ആന്റണി രാജു പറഞ്ഞു.
മുൻപും കെഎസ്ആർടിസിയിൽ ശമ്പളം ലഭിക്കാത്തതിന് പ്രതിഷേധങ്ങളുണ്ടായിട്ടുണ്ടെന്നും അതൊന്നും സർക്കാരിനെ അപകീർത്തിപെടുത്തുന്നതല്ലെന്നും മന്ത്രി പറഞ്ഞു. സ്ഥലം മാറ്റത്തിൽ യൂണിയനുകളുടെ പ്രതിഷേധത്തെ പറ്റി അറിഞ്ഞിട്ടില്ലെന്നും ആൻറണി രാജു വ്യക്തമാക്കി.
മാർച്ച് 31നാണ് ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിത കണ്ടക്ടർക്കെതിരെ കെഎസ്ആർടിസി നടപടി കൈക്കൊള്ളുന്നത്.വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില.എസ്.നായരെ പാല യൂണിറ്റിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.