ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ബെംഗളൂരു എഫ്സിക്കെതിരായ നോക്കൗട്ട് മത്സരം പൂർത്തിയാക്കാതെ മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്സിനും കോച്ചിനും പിഴ ചുമത്തി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ. മൈതാനത്ത് നിന്ന് താരങ്ങളെ തിരികെ വിളിച്ച കോച്ച് ഇവാൻ വുക്കൊമനോവിച്ചിന് പത്ത് മത്സരങ്ങളിൽ നിന്ന് വിലക്കും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു . കൂടാതെ ടീമിന് നാല് കോടി രൂപയും പിഴ ശിക്ഷയും വിധിച്ചു. സംഭവത്തിൽ പരസ്യമായി മാപ്പ് പറയാനും ബ്ലാസ്റ്റേഴ്സിനോട് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ നിർദേശിച്ചു. വിധിക്കെതിരെ ബ്ലാസ്റ്റേഴ്സിന് അപ്പീൽ പോകാനും അവസരമുണ്ട്.
ഇവാൻ വുക്കൊമനോവിച്ചിന് ടീമിന്റെ ഡ്രസിങ് റൂമിൽ വരെ പ്രവേശന വിലക്ക് ബാധകമാണ്. കോച്ചും മാപ്പ് പറയണമെന്ന് ഫെഡറേഷൻ നിർദേശിച്ചിട്ടുണ്ട്. മാപ്പ് പറഞ്ഞില്ലെങ്കിൽ പിഴ തുക പത്ത് ലക്ഷമാകും. പത്ത് ദിവസത്തിനകം പിഴയടക്കാനും നിർദേശമുണ്ട്. താരങ്ങൾ കളം വിട്ടതിന്റെ പേരിൽ മത്സരം ഉപേക്ഷിക്കേണ്ടി വരുന്നത് ലോക ഫുട്ബോളിലെ അത്യപൂർവ സംഭവങ്ങളിലൊന്നാണെന്ന് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി അദ്ധ്യക്ഷൻ വൈഭവ് ഗഗ്ഗാർ പറഞ്ഞു.

