ഇടുക്കി: ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കോടതി പരാമർശങ്ങളെ തുടർന്ന് ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ 13 പഞ്ചായത്തുകളിൽ ആഹ്വാനം ചെയ്ത ജനകീയ ഹർത്താൽ തുടങ്ങി.
രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ചിന്നക്കനാലിലും പൂപ്പാറയിലും കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിക്കുന്നത് അടക്കമുള്ള പ്രതിഷേധ പരിപാടികൾ ആരംഭിച്ചു. കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. ഇരുചക്ര വാഹനങ്ങളും ഏതാനും ചില സ്വകാര്യ വാഹനങ്ങളും മാത്രമേ നിരത്തില്‍ ഓടുന്നുള്ളു.
കോടതി വിധിയിൽ 13 പഞ്ചായത്തുകളിൽ ആഹ്വാനം ചെയ്തിരുന്ന ഹർത്താലിൽ നിന്ന് ചില പഞ്ചായത്തുകളെ ഒഴിവാക്കി. രാജാക്കാട്, സേനാപതി, ബൈസൺവാലി എന്നീ പഞ്ചായത്തുകളെയാണ് ഒഴിവാക്കിയതെന്ന് രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്. എം.എസ്. സതി, ബൈസൺവാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബൈജു കൃഷ്ണൻകുട്ടി, സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ സോമൻ എന്നിവർ അറിയിച്ചു.
മദപ്പാടുള്ളതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാനും ശല്യം തുടർന്നാൽ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുമാണ് കോടതി നിർദേശം. മൂന്ന് ദിവസത്തിനകം വിദഗ്ധ സമിതി റിപ്പോർട്ട് തയ്യാറാക്കും. അഞ്ചാം തിയതി കേസ് പരിഗണിക്കുന കോടതി ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ സ്വീകരിക്കുക.

