
ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിടവാങ്ങി. കുറച്ച്ദിവസങ്ങളായി ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ സൈനിക ആശുപത്രിയിൽ ഐസിയുവില്‍ ആയിരുന്നു.
ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയാണ് പ്രണബ് കുമാര്‍ മുഖര്‍ജി. കേന്ദ്രമന്ത്രി സഭയില്‍ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു. പതിനാലാം ലോകസഭയിലെ വിദേശകാര്യ മന്ത്രിയായിരുന്നു. പതിനഞ്ചാം ലോകസഭയിലെ അംഗവുമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗമായ ഇദ്ദേഹം പശ്ചിമബംഗാളിലെ ജാംഗിപ്പൂര്‍ ലോകസഭാമണ്ഡലത്തില്‍ നിന്നുമാണ് ലോകസഭാംഗമായത്. 2019ല്‍ ഭാരതത്തിന്‍െ്റ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്‍കി രാഷ്ട്രം ആദരിച്ചു
മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് പ്രണബ് മുഖര്‍ജിയെ രാജ്യസഭാ സീറ്റ് നല്‍കി ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരുന്നത്. ഇന്ദിരാ ഗാന്ധിയുടെ കാലഘട്ടത്തില്‍ അവരുടെ വിശ്വസ്തരില്‍ ഒരാളായിരുന്നു പ്രണബ് മുഖര്‍ജി. ആ വിശ്വാസം 1973 ല്‍ പ്രണബിനെ കേന്ദ്രമന്ത്രിസഭയിലെത്തിച്ചു. 1975 ലെ അടിയന്തരാവസ്ഥ കാലത്ത് മറ്റു പല ഇന്ദിരാ വിശ്വസ്തരേയുംപോലെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. 1982-1984 കാലത്ത് ഇന്ത്യയുടെ ധനകാര്യ മന്ത്രിയായിരുന്നു, 1980-1985 സമയത്ത് രാജ്യസഭയിലെ അദ്ധ്യക്ഷസ്ഥാനം വഹിച്ചിരുന്നു.
ഇന്ദിരാ ഗാന്ധിക്കുശേഷം, രാജീവ് ഗാന്ധിയുടെ ഭരണകാലഘട്ടത്തില്‍ പ്രണബ് നേതൃത്വത്തില്‍ നിന്നും തഴയപ്പെട്ടു. രാഷ്ട്രീയ സമാജ്വാദി കോണ്‍ഗ്രസ്സ് എന്നൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. എന്നാല്‍ 1989 ല്‍ രാജീവ് ഗാന്ധിയുമായി ഒത്തു തീര്‍പ്പിലെത്തി, ഈ സംഘടന കോണ്‍ഗ്രസ്സില്‍ ലയിച്ചു. പി.വി. നരസിംഹറാവു പ്രധാനമന്ത്രി ആയിരുന്ന കാലത്ത് പ്രണബിനെ ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷനായി നിയമിച്ചു.[3] പിന്നീട് 1995 ല്‍ ധനകാര്യ മന്ത്രിയുമായി ചുമതലയേറ്റു.[4] സോണിയ ഗാന്ധി കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നേതൃത്വസ്ഥാനത്തേക്ക് എത്തിയതിന്റെ പിന്നിലുള്ള മുഖ്യ സൂത്രധാരന്‍ പ്രണബ് ആണെന്നു വിശ്വസിക്കപ്പെടുന്നു.
2004 ല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഐക്യ പുരോഗമന സഖ്യം അധികാരത്തിലെത്തിയ അന്നു മുതല്‍ 2012 ല്‍ പ്രസിഡന്റ് പദവിക്കായി രാജിവെക്കുന്നതുവരെ മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ രണ്ടാമനായിരുന്നു പ്രണബ്. വിദേശ കാര്യം, പ്രതിരോധം, ധനകാര്യം എന്നിങ്ങനെ വിവിധങ്ങളായ വകുപ്പുകള്‍ പ്രണബ് കൈകാര്യം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ നാമനിര്‍ദ്ദേശത്തില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുകയും, എതിര്‍ സ്ഥാനാര്‍ത്ഥി പി.എ.സാങ്മയെ പരാജയപ്പെടുത്തി ഇന്ത്യയുടെ പ്രഥമപൗരനായി അധികാരമേറ്റെടുക്കുകയും ചെയ്തു.

