തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചില്ലെങ്കിൽ സമഗ്ര ശിക്ഷാ ഫണ്ട് തടസ്സപ്പെടുമെന്ന രീതിയിലുള്ള യുഡിഎഫ് സർക്കാരിന്റെ വ്യാജപ്രചാരണം പാർലമെന്റിൽ തകർന്നു വീണതായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
പൊതുവിദ്യാഭ്യാസ മേഖലയെ സംഘപരിവാർ അജണ്ടയ്ക്ക് പണയം വെക്കുന്ന യുഡിഎഫ് സർക്കാരിന്റെ ഇരട്ടത്താപ്പും വഞ്ചനയും പാർലമെന്റിൽ നിന്ന് ലഭിച്ച മറുപടിയിലൂടെ പൂർണ്ണമായി തുറന്നുകാട്ടപ്പെട്ടുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പ്രതിപക്ഷത്തായിരുന്നപ്പോൾ സംഘപരിവാർ ഡീൽ എന്ന് ആരോപിച്ച് സമരം ചെയ്തവർ അധികാരത്തിലെത്തിയപ്പോൾ കാവിവൽക്കരണത്തിന് കുടപിടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘മുസ്ലിം ലീഗിനെക്കൊണ്ട് പിഎം ശ്രീ നടപ്പിലാക്കിപ്പിക്കും’ എന്ന ബിജെപി മുൻ അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രഖ്യാപനമാണ് യുഡിഎഫ് ഇപ്പോൾ ശരിവെക്കുന്നതെന്നും അവസരവാദ നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.

