തിരുവനന്തപുരം : നൂറു ദിനങ്ങൾ നൂറു പദ്ധതികൾ എന്ന സർക്കാർ നിലപാടിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വീണ്ടും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ. 2020-21 അദ്ധ്യയന വർഷം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്കാണ് സൗജന്യ ഭക്ഷ്യക്കിറ്റ് നൽകുന്നത്. ഇക്കാര്യം മുഖ്യമന്ത്രിയാണ് തനറെ ഫേസ്ബുക്കിലെ അറിയിച്ചിരിയ്ക്കുന്നത്
സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 27 ലക്ഷത്തിൽ പരം കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 100 കോടി രൂപയാണ്. കേന്ദ്ര ധനസഹായവും ഇതിന് ലഭ്യമായിട്ടുണ്ട്.
ചെറുപയർ, കടല, തുവര പരിപ്പ്, ഉഴുന്ന്, ഭക്ഷ്യ എണ്ണ, 3 ഇനം കറി പൗഡറുകൾ തുടങ്ങി എട്ട് ഇനങ്ങളാണ് പലവ്യഞ്ജനങ്ങളായി ഉൾപ്പെടുത്തുന്നത്. പ്രീ-പ്രൈമറി കുട്ടികൾക്ക് 2 കിലോഗ്രാം അരിയും, പ്രൈമറി വിഭാഗത്തിന് 7 കിലോഗ്രാം അരിയും, അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്ക് 10 കിലോഗ്രാം അരിയും ആണ് പലവ്യഞ്ജനങ്ങളൊടൊപ്പം നൽകുക.
സപ്ലൈകോ മുഖേന സ്‌കൂളുകളിൽ ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകൾ സ്‌കൂൾ ഉച്ചഭക്ഷണ കമ്മിറ്റി, പി.ടി.എ, എസ്.എം.സി എന്നിവയുടെ മേൽനോട്ടത്തിൽ കൃത്യമായ സാമൂഹ്യ അകലം പാലിച്ച് വിതരണം ചെയ്യും. വിതരണം സംബന്ധിച്ച അറിയിപ്പ് സ്‌കൂൾ മുഖേന രക്ഷിതാക്കൾക്ക് നൽകും.
കോവിഡ് – 19 സൃഷ്ടിക്കുന്ന പ്രതിസന്ധിയിൽ നിന്നും മറികടക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഈ പദ്ധതി. സംസ്ഥാനത്തെ 88 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് നൽകുന്ന പദ്ധതിയും നടപ്പാക്കുന്നുണ്ട്.