പോക്‌സോ കേസുകളുടേയും ലൈംഗിക പീഡന കേസുകളുടെയും അതിവേഗ വിചാരണയ്ക്കായുള്ള ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതികളുടെ ഉദ്ഘാടനം 30 ന് നടക്കും. വിവിധജില്ലകളിലായുള്ള 17 പ്രത്യേക കോടതികളുടെ ഉദ്ഘാടനം വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ്ജസ്റ്റിസ് എസ്.മണികുമാറും സംയുക്തമായി വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കും. മന്ത്രിമാരായ എ.കെ.ബാലൻ, കെ.കെ.ശൈലജ ടീച്ചർ, അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകര പ്രസാദ്, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ഹൈക്കോടതി ജഡ്ജിമാരായ സി.ടി.രവികുമാർ, എ.എം. ഷഫീഖ്, കെ. വിനോദ്ചന്ദ്രൻ, എ.ഹരിപ്രസാദ് എന്നിവർ സംബന്ധിക്കും.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഫണ്ട് 60:40 ശതമാനം അനുപാതത്തിൽ ഉപയോഗിച്ചാണ് കോടികൾ സ്ഥാപിക്കുന്നത്. 28 കോടതികൾ അനുവദിച്ചതിൽ 17 എണ്ണമാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നത്. ആറ്റിങ്ങൽ, കരുനാഗപ്പള്ളി, പത്തനംതിട്ട, ഹരിപ്പാട്, കോട്ടയം, ചങ്ങനാശ്ശേരി, ഇടുക്കിയിലെ പൈനാവ്, കട്ടപ്പന, പെരുമ്പാവൂർ, കുന്നംകുളം, പട്ടാമ്പി, പെരിന്തൽമണ്ണ, കോഴിക്കോട്, കൊയിലാണ്ടി, കൽപ്പറ്റ, തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിലാണ് പ്രത്യേക ഫാസ്റ്റ്ട്രാക്ക് കോടതികൾ സ്ഥാപിച്ചിരിക്കുന്നത്. ഇവ ജൂലൈ ഒന്ന് മുതൽ പ്രവർത്തിച്ചു തുടങ്ങും