ന്യൂഡൽഹി: ടൈം മാനേജ്‌മെന്റ് അമ്മമാരിൽ നിന്ന് പഠിക്കണമെന്നും ചില വിദ്യാർഥികൾ അവരുടെ സർഗാത്മകത കോപ്പിയടിക്ക് ഉപയോഗിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ താൽക്കോത്തറ സ്റ്റേഡിയത്തിൽ നടക്കുന്ന പരീക്ഷാ പേ ചർച്ച പരിപാടിയിൽ വിദ്യാർത്ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
‘അമ്മയുടെ ടൈം മാനേജ്മെന്റ് കഴിവുകൾ വിദ്യാർത്ഥികൾ നിരീക്ഷിക്കണം, പരീക്ഷാ സമയത്ത് നിങ്ങളുടെ പഠനം എങ്ങനെ കൈകാര്യംചെയ്യണമെന്ന് നിങ്ങൾക്ക് ഇതിലൂടെ അറിയാനാകും. അമ്മമാരിൽനിന്ന് മൈക്രോ മാനേജ്മെന്റും പഠിക്കണം, അവർ എങ്ങനെ ജോലികൾ കൈകാര്യം ചെയ്യുന്നുവെന്ന് മനസ്സിലാക്കണം’, മോദി പറഞ്ഞു.
സമൂഹമാധ്യമങ്ങൾ നിങ്ങളെ പഠനത്തിൽ നിന്ന് വ്യതിചലിപ്പിക്കുന്നുണ്ടെങ്കിൽ പരീക്ഷാ കാലത്ത് ‘ഡിജിറ്റൽ ഫാസ്റ്റിങ്’ ശീലമാക്കണം. ഈ സമയം മൊബൈൽ ഫോൺ, ലോപ്ടോപുകൾ എന്നിവ ഉപയോഗിക്കരുതെന്നും മോദി പറഞ്ഞു. വീടുകളിൽ ഒരു ‘നോ ടെക്നോളജി സോൺ’ ഒരുക്കണമെന്ന് മാതാപിതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. സ്മാർട് ഫോണുകളിൽ സമയം ചെലവഴിക്കുന്നതിന് പകരം കുടുംബാംഗങ്ങൾ തമ്മിൽ ഇടപഴകുന്ന രീതി ശീലിക്കണം എന്നും മോദി കൂട്ടിച്ചേർത്തു.
സ്വയം വിലകുറച്ച് കാണരുത്. അവരവരുടെ കഴിവുകൾ അവരവർ തിരിച്ചറിയണം. അത് തിരിച്ചറിയുന്ന ദിവസം നമ്മൾ ഏറ്റവും കഴിവുള്ളവരായി മാറും. പ്രയത്‌നിക്കുന്നവർക്ക് അതിന്റെ ഫലം കിട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചില വിദ്യാർത്ഥികൾ അവരുടെ സർഗാത്മക കഴിവുകളെ പരീക്ഷകളിൽ കോപ്പിയടിക്കാനും മറ്റുമായി ഉപയോഗിക്കുന്നു, എന്നാൽ ആ വിദ്യാർത്ഥികൾ അവരുടെ സമയവും സർഗാത്മകതയും നല്ലരീതിയിൽ ഉപയോഗിച്ചാൽ അവർ വിജയത്തിന്റെ ഉയരങ്ങൾ കീഴടക്കുമെന്നും മോദി പറഞ്ഞു. കാണികളുടെ സമ്മർദത്തിന് വഴങ്ങാതെ പന്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ബാറ്റ്‌സ്മാനെപ്പോലെ, ശ്രദ്ധയോടെയും ഉത്സാഹത്തോടെയും പരീക്ഷ എഴുതണം. അപ്പോഴാണ് പ്രതീക്ഷകൾ ശക്തിയായി മാറുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.