
ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ ബംഗളൂരു മഹാനഗരത്തിൽ പുതിയ പ്രതിസന്ധി. കോവിഡ് സ്ഥിരീകരിച്ച 3,338 പേരെ കാണാനില്ല. ഇവർക്കായി ആരോഗ്യ വകുപ്പും പോലീസും തെരച്ചിൽ നടത്തുകയാണ്.
കാണാതായിരിക്കുന്നവരുടെ എണ്ണം നഗരത്തിലെ ആകെ കോവിഡ് രോഗികളുടെ ഏഴ് ശതമാനം വരും. സ്രവ പരിശോധനയ്ക്കു വരുമ്പോൾ തെറ്റായ മൊബൈൽ നമ്പറും വിലാസവും നൽകിയാണ് രോഗികൾ മുങ്ങുന്നത്.
മുങ്ങിയ രോഗികളെ കണ്ടെത്താൻ മാർഗമില്ലെന്ന് അധികൃതർ പറയുന്നു. കോവിഡ് സ്ഥിരീകരിച്ച ശേഷം അവർ ക്വാറന്റൈനിൽ പ്രവേശിച്ചിട്ടുണ്ടോയെന്നും ആർക്കും അറിയില്ല.കേരളം തമിഴ് നാട് ഉൾപ്പടെ യുള്ള സംസ്ഥാന ങ്ങളിൽ ഇത് കൂടുതൽ ആശങ്ക വർദ്ധിപ്പിക്കയാണ്, അവിടെ വസിക്കുന്നവരിൽ വലിയൊരു വിഭാഗം ഈ സംസ്ഥാനങ്ങളിലുള്ള വരും അവിടങ്ങളിൽ പോയി വരുന്നവരുമാണ്, ഇത്തരം സംഭവങ്ങൾ വർധിച്ചതോടെ സ്രവ പരിശോധനയ്ക്ക് എത്തുന്നവരുടെ സർക്കാർ തിരിച്ചറിയൽ കാർഡുകൾ ആവശ്യപ്പെടാനും മൊബൈൽ നമ്പറുകൾ പരിശോധിച്ച് ഉറപ്പുവരുത്താനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോവിഡ് കേസുകളിൽ അഭൂതപൂർവമായ വർധനവാണ് ഐടി നഗരത്തിൽ ഉണ്ടായിരിക്കുന്നത്. 16,000 രോഗികളിൽ നിന്ന് കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ 27,000 കോവിഡ് കേസുകളിലേക്കാണ് ബംഗളൂരു കുതിച്ചെത്തിയത്. കർണാടകയിലെ പകുതിയിലേറെ കേസുകളും ബംഗളൂരുവിലാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.

